2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

കേരള ലീക്സ്‌ ചര്‍ച്ചയാകുമ്പോള്‍

9/11 നു ന്യൂയോര്‍ക്കിലെ ട്രേഡ് സെന്‍റര്‍ തകര്‍ന്നു വീണപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ ഞെട്ടലാണ് കഴിഞ്ഞ നവംബര്‍ മുതല്‍ ആസ്ട്രേലിയക്കാരന്‍ ജൂലിയസ് അസാന്ജിന്‍റെ വിക്കിലീക്സ് വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ തങ്ങളുടെ നാട്ടിലേക്കയച്ച നയതന്ത്ര സന്ദേശങ്ങള്‍ പുറത്ത്‌ വിടാന്‍ തുടങ്ങിയതോടെ ഉണ്ടായത്‌. പുറത്തു ചാടിയ കുടത്തിലെ ഭൂതം അന്താരാഷ്ട്ര രംഗത്ത്‌ നിറഞ്ഞു നില്‍ക്കുന്ന നേതാക്കനെമാരെ മാത്രമേ ബാധിക്കൂ എന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. നയതന്ത്രത്തിനു പിന്നില്‍ ചാരപ്പണി നടത്തുന്ന അമരിക്കന്‍ എംബസികളും കോണ്‍സുലേറ്റുകളും ഓരോ രാജ്യത്തിന്‍റെയും മുക്കിലും മൂലയിലും നടക്കുന്ന കാര്യങ്ങള്‍ വരെ ഇത്രയും വിശ്വസ്തതയോടെ തങ്ങളുടെ ഏമാന്‍മാര്‍ക്ക്‌ അയച്ചു കൊടുക്കന്നു വെന്നു പലര്‍ക്കും സങ്കല്പിക്കാന്‍ പോലും കഴിയാത്തവയാണ്. ഇങ്ങു കൊച്ചു കേരളത്തിലെ സുന്നി- മുജാഹിദ്‌ ഗ്രൂപ്പുകള്‍ വരെ അവരുടെ ശ്രദ്ധയിലുണ്ട്.
ഏതായാലും പുതിയ കേബിളുകള്‍ പുറത്ത് വന്നപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ അത് അനക്കം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പല മുഖം മൂടികളും ഇവിടെ അഴിക്കപ്പെടുന്നു. സാമ്രാജ്യത്വ വിരുദ്ധതയുടെ മുഖം മൂടി അണിഞ്ഞു നടക്കുന്ന മാര്‍കിസ്റ്റ് നേതാക്കള്‍ സായിപ്പിന്‍റെ മുന്നില്‍ മുട്ടുമടക്കുന്നതും ആകാശം ഇടിഞ്ഞു വീണാല്‍ പോലും തകരാത്ത കരുത്തിന്‍റെ ഉടമയെന്നു പൊന്നാനി തെരഞ്ഞെടുപ്പ് മാമാങ്കത്തിനിടയില്‍ മഅദനി വിശേഷിപ്പിച്ച പിണറായി സഖാവ് അമേരിക്കക്കാരുടെ നിക്ഷേപത്തിന് വേണ്ടി കൊക്കകോള വിരുദ്ധ സമരത്തെ വെറും ഒരു പ്രാദേശിക സമരമായി വിശേഷിപ്പിക്കാന്‍ തയ്യാറായതും പുണ്യവാളനായി ചമയുന്ന അച്യുതാനന്ദന്‍ സഖാവു പോലും അവരുമായി ചര്‍ച്ച നടത്തിയതും ജനം അറിയുന്നത് വിക്കിലീകസ് വിക്കി വിക്കി കാര്യങ്ങള്‍ ലീക്ക്‌ ചെയ്തപ്പോളാണ്. പറഞ്ഞത്‌ വിക്കി വിക്കിയാണെങ്കിലും പറയുന്നത് കാര്യമായതിനാല്‍ അത് സമ്മതിക്കാതിരിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് നമ്മുടെ രാഷ്ട്രീയ നേത്രത്വം.
അതിനിടയിലാണ് മറ്റൊരു കേബിള്‍കൂടി പുറത്തു ചാടിയത്‌. വിഷയം കേരളത്തിലെ ഇസ്‌ലാമിക പരിസരം. സ്വാഭാവികമായും വേണ്ടത്ര മാധ്യമ ശ്രദ്ധയും അതിനു കിട്ടി. 2006 ഡിസംബര്‍ ആറിന് ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് അയച്ച നയതന്ത്ര കേബിളിന്‍റെ വിഷയം തന്നെ കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയം: കടുംപിടുത്തക്കാരുടെ കടന്നുവരവ്‌ ഉത്കണ്ഠക്ക് കാരണം എന്നാതായിരുന്നു. സദ്ദാം ഹുസൈനെതിരെ അമേരിക്കന്‍ പാവകോടതിയുടെ വിധി വന്നതിനോടനുബന്ധിച്ചു ആയതിനാല്‍ അതിനോടുള്ള കേരളീയരുടെ പ്രതികരണത്തില്‍ നിന്നാണ് സന്ദേശം തുടങ്ങുന്നത്. തന്‍റെ പഴയ കാലം മാറ്റിവെച്ചു സദ്ദാമിന് പുതിയ രാഷ്ട്രീയം തുടങ്ങാന്‍ ഏറ്റവും പറ്റിയ സ്ഥലം കേരളമാണെന് സന്ദേശത്തിലെ പരമാര്‍ശം കേരളത്തിലെ ജനങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ മനോഭാവത്തെ പരിഹാസ രൂപത്തിലാണെങ്കിലും വളരെ സുന്ദരമായി വിശദീകരിക്കുന്നു. സ്വതവേ മൃദുഭാഷിയായ ശിഹാബ്‌ തങ്ങള്‍ പോലെ സദ്ദാം വിധിക്കെതിരെ രോഷാമായി സംസാരിച്ചുവെന്നു പറഞ്ഞ സന്ദേശം കേരള മുസ്‌ലിംകളിലെ ഇരു വിഭാഗം സുന്നികളെയും ഇരു വിഭാഗം മുജാഹിടുകളെയും ജമാഅത്തെ ഇസ്ലാമിയെയും കുറിച്ച് പറഞ്ഞതിന് ശേഷം എന്‍,ഡി.എഫ്, സിമി എന്നിവയെക്കുറിച്ചും സംസാരിക്കുന്നു.
അതിനിടയിലാണ് കേരളത്തിലെ മുസ്‌ലിം മത-രാഷ്ട്രീയ നേത്രത്വത്തില്‍ അമേരിക്കക്ക്‌ വിടുപണി ചെയ്യുന്ന പലരുമുണ്ടെന്ന് സൂചന നല്‍കി അവരുടെ വാക്കുകള്‍ അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ ഇത്തരം കേബിളുകള്‍ പ്രസിദ്ധീകരികുമ്പോള്‍ വിവരദാതാക്കളുടെ പേര് വെളിപ്പെടുതാതെയാണ് വിക്കിലീക്സ് പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍ അവസാനാമായി പ്രസിദ്ധീകരിച്ച കാല്‍ ലക്ഷം ലീക്കുകളില്‍ പേരുകള്‍ ഒഴിവാക്കിയിട്ടില്ല. അതുകാരണം അന്തര്‍ദേശീയതലത്തില്‍ വിക്കിലീക്സ് വിമര്‍ശിക്കപ്പെടുകയും ചെയ്തു. കേരളീയരുടെ ഭാഗ്യത്തിന് അമേരിക്കയുടെ വിവര ദാതാക്കളെ മനസ്സിലാക്കാനുള്ള ഒരവസരമായി ഇത്. മലപ്പുറത്തു നിന്നുള്ള ഒരു പത്ര പ്രവര്ത്തകനും ഒരു പോലീസ് കമ്മിഷണറും ഒരു മന്ത്രിയും ഒരു മുജാഹിദ്‌ നേതാവുമാണ് പട്ടികയിലുള്ളത്. ഇവരുടെയൊക്കെ പേരിനു ശേഷം (protect) എന്ന് ചേര്‍ത്തിരിക്കുന്നതിന്‍റെ അര്‍ത്ഥം വായിക്കുന്നവര്‍ക്ക്‌ വിട്ടു തരുന്നു. സര്‍വസ്വതന്ത്രനായ പത്രപ്രവര്‍ത്തകനൊഴികെ എല്ലാവരും ഉത്തരവാദിത്തമുള്ളവരാണ്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോടു സംസാരിക്കാന്‍ പോലീസ്‌ കമ്മീഷണര്‍ക്ക്‌ തന്‍റെ മേലുദ്യോഗസ്ഥരുടെ സമ്മതമുണ്ടായിരുന്നോ എന്ന് വ്യക്തമാക്കപ്പെടണം. യുവമന്ത്രിക്കും മുജാഹിദ്‌ നേതാവിനും തങ്ങളുടെ സംഘടന ഇവരുമായി സംസാരിക്കാന്‍ അനുവദിച്ചോ എന്നു പറയണം. വ്യക്തിപരമായ ആവശ്യമായി ബന്ധപ്പെട്ടല്ല ഈ സംസാരങ്ങളെന്നതിനാല്‍ ഇത് വ്യക്തമാക്കപ്പെടെണ്ടാതാണ്. അതോ പാട്ടും പാടി അഭിനയിച്ചു നടക്കാനുമുള്ള അനുവാദം തന്നെ ഇതിനു ധാരാളമാണോ?
മുജാഹിദ്‌ നേതാവ്‌ അമരിക്കന്‍ കോണ്‍സുലേറ്റിന്‍റെ ഇഫ്താര്‍ സംഘടിപ്പിക്കുക വഴി മുമ്പേ അമേരിക്കന്‍ പക്ഷപാതിയായി അറിയപ്പെടുന്നു. അതിനാല്‍ അദ്ദേഹത്തിന്‍റെ ഈ അമേരിക്കന്‍ ബന്ധം വീണ്ടും സംശയങ്ങള്‍ക്ക് വഴി വെക്കുന്നു. പക്ഷേ അതിനു വേണ്ടി പണയം വെച്ചത് എന്താന്നറിഞ്ഞാല്‍ കൊള്ളാം.
വിവാദത്തിലെ പ്രധാന കക്ഷിയായ സുമുഖനായ മന്ത്രി തന്‍റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെതിരെ എന്തിന്റെ പേരിലായാലും ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് അമേരിക്കകാര്യന്റെ മുമ്പില്‍ തന്നെ വേണ്ടിയിരുന്നോ എന്നാണു പലരും ചോദിക്കുന്നത്? ഫാഷിസത്തിന്‍റെ ഗുഡ്‌ ബുക്കില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞ കുറെ നാളുകളായി വിഷം വമിക്കുന്ന പ്രസിദ്ധീകരണങ്ങളിലെയും മാധ്യമങ്ങളിലെയും സ്ഥിരം അതിഥിയായ ഈ മാന്യദേഹം, സമുദായത്തിന്റെ പണംകൊണ്ട് സമുദായത്തിന് വേണ്ടി ഉണ്ടാക്കിയ വിഷന്‍ നഷ്ടപെട്ട ചാനലും  ഫാഷിസ്റ്റ്‌ കുഴലൂത്ത്കാര്‍ക്ക് വേണ്ടി മാറ്റിവെച്ചത് സമുദായം മറന്നു വരുന്നതേയുള്ളൂ. എഡിറ്റോറിയല്‍ സ്വാതന്ത്ര്യ വിപ്ലവത്തിലൂടെ ഫാഷിസ്റ്റ്‌ നേതാക്കള്‍ ചാനലിലൂടെ തിമിര്‍ത്തു ആടിയപ്പോഴും ലവ് ജിഹാദിലൂടെ ഫാഷിസം ഫണം വിടര്‍ത്തിയപ്പോഴും പാവം ചാനല്‍ മുതലാളി ഒന്നും അറിഞ്ഞില്ല. മന്ത്രിക്കുപ്പായം ഇടാന്‍ മുതലാളിക്കുപ്പായം അഴിച്ചുവെച്ചതായി പ്രഖ്യാപിച്ചെങ്കിലും അതിപ്പോള്‍ എവിടെയാണ്ന്നു ഒരു വെളിപാടും കിട്ടുന്നില്ല. ഫാഷിസത്തിന്‍റെ മാത്രമല്ല സാമ്രാജ്യത്വത്തിന്റെയും നല്ലലിസ്റ്റില്‍ തന്‍റെ പേര് വരണമെന്ന പിടിവാശികൊണ്ടാകണം മന്ത്രിക്ക് അമേരിക്കന്‍ കോണ്‍സുലേറ്റില്‍ സുഹൃത്തുക്കള്‍ ഉണ്ടായത്?
സഖാക്കളും കോണ്ഗ്രസ് നേതാക്കളും അടക്കം എല്ലാവരും തങ്ങളെക്കുറിച്ചുള്ള വിക്കിലീക്സ് വെളിപ്പെടുത്തലുകളെ ശരിവെക്കുമ്പോള്‍ ഒരു നിഷേധം കൊണ്ട് മാത്രം അത് കഴുകിക്കളയാന്‍ മന്ത്രിക്കാകുമോ? അല്ലെങ്കിലും അങ്ങനെ ഒരു കളവു അമേരിക്കയിലേക്ക് എഴുതിവിട്ടിട്ടു അവര്‍ക്ക്‌ എന്ത് നേടാന്‍? വോട്ടു നല്‍കുന്ന ജനവും കൊണ്ടുനടക്കുന്ന സമുദായവും വളര്‍ത്തിയ പാര്ട്ടിയുമല്ല മറിച്ചു, ആടിപ്പാടാനുള്ള വേദികളും ഹീറോ പരിവേഷം നല്‍കുന്ന മാധ്യമങ്ങളും  അതിനപ്പുറം ഫാഷിസ്റ്റ്‌-സാമ്രാജ്യത്വ ഇടങ്ങളുമാണെങ്കില്‍ അതിനു പുതിയ ലേബലുകള്‍ തേടുന്നതല്ലേ നല്ലത്. കോണ്‍ഗ്രസ് നേത്രത്വതിനെതിരെ പണ്ട് മുരളീധരന്‍ പറഞ്ഞത്‌ ഇവിടെ ആവര്‍ത്തിക്കാതെ വയ്യ. അച്ഛന്‍ ആനപ്പുറത്ത്‌ കയറിയെന്നു കരുതി മകനുമുണ്ടാകുമോ ആ തഴമ്പ്?
വിശ്വാസ്യത അടിയറവെച്ച ഇത്തരം നേതാക്കളെ സമുദായം ഇനിയും എത്ര നാള്‍ പേറേണ്ടി വരുമെന്നു ഒരു നിശ്ചയവുമില്ല. സൈഡ് ബെഞ്ചിലിരുത്തേണ്ടവരെ അവിടെയിരുത്താന്‍ നേത്രത്വം ത്രാണി പ്രകടിപ്പിക്കാത്ത പക്ഷം അതു കൊണ്ട് നടക്കുന്നവരെ നാറ്റിക്കുമെന്ന കാര്യം തീര്‍ച്ച.

ചര്‍ച്ചിക്കപ്പെടുന്ന കേബിള്‍ സന്ദേശം വായിക്കാന്‍ ഇവിടെ ക്ലിക്കുക്ക.

3 അഭിപ്രായങ്ങൾ:

  1. പ്രീതിയോ ഭീതിയോ കൂടാതെ ... എന്നത് ജന "സേവകര്‍ക്ക് " പ്രതിജ്ഞാക്കുള്ള വാക്കുകള്‍ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ഈ രണ്ടു കാര്യങ്ങളില്‍ കാണിക്കുന്ന പ്രാവീണ്യമാണ്‌ രാഷ്ട്രീയത്തില്‍ ഒരാളുടെ ഭാവി സുരക്ഷിതമാക്കുന്നത് . മുകളിലിരിക്കുന്നവരെ പ്രീതിപ്പെടുത്താന്‍ ആവുന്നത്ര നട്ടെല്ല് വളക്കുകയോ സില്‍ബന്ധി ( ശിങ്കിടി എന്ന് മറ്റൊരു പ്രയോഗം ) ആയി വിശ്വസ്തത തെളിയിക്കുകയും ചെയ്യുക അല്ലെങ്കില്‍ , ചീറ്റിപോകാതെ അതി വിദഗ്ദ്ധമായി പാര വെക്കാന്‍ പഠിക്കുക , ര്ണ്ടാലൊരു വഴിയാണ് സകല വമ്പന്മാരും തെരഞ്ഞെടുക്കുന്നത് . ഈ രംഗത്ത് മുഖ്യ ധാരാ രാഷ്ട്രീയ കക്ഷികളില്‍ നിന്നും വ്യത്യസ്തമായി ലീഗിലും മറ്റൊന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്ത അവസ്ഥ യാണ് നിലവിലുള്ളത് . ആത്മാര്‍ഥതയുടെ ഗതകാല ചരിത്രമല്ല ഇപ്പോള്‍ എന്ത് ചെയ്യുന്നു എന്നതാണ് പാര്ട്ടികളായാലും നേതാക്കളായാലും സമൂഹം വിലയിരുത്തുന്ന അടിസ്ഥാന കാര്യം. പൈതൃകം തുണയാകുന്നത് അത് തുടരുമ്പോള്‍ മാത്രമായിരിക്കും എന്നര്‍ത്ഥം. പലരും ആരോപണ വിധേയരാകുമ്പോള്‍ സുതാര്യമായ വ്യക്തി ജീവിതം അവകാശപ്പെടാവുന്നത് ആര്‍ക്കൊക്കെ എന്നതും താരതമ്യം ചെയ്യപ്പെടും. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നോ മറ്റോ ആണല്ലോ . സാധ്യമാകുമോ ഇക്കാലത്ത് എന്നത് ചോദ്യം. വിക്കി ലീക്സ് വെളിപ്പെടുത്തലുകള്‍ ഒരു പ്രതിസന്ധിയും ഇവര്‍ക്കൊന്നും സൃഷ്ടിക്കില്ല . ഇതിലും വലിയ പെരുന്നാളൊക്കെ എത്ര കണ്ടവരാ ....
    usmanedathil
    jeddah
    ksa

    മറുപടിഇല്ലാതാക്കൂ
  2. മുനീര്‍! അയാള്‍ വേണ്ട!

    മറുപടിഇല്ലാതാക്കൂ