2010, നവംബർ 5, വെള്ളിയാഴ്‌ച

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ പാഠം



തെരഞ്ഞെടുപ്പുകള്‍ നാം കേരളീയര്‍ക്കു എന്നും ഹരമാണ്. ഏതു തെരഞ്ഞെടുപ്പായാലും അടുക്കളയിലെ വിലക്കയറ്റം മുതല്‍ സാമ്രാജ്യത്വവും അമേരിക്കന്‍ അന്തര്‍ദേശീയ ഇടപെടലുകളും വരെ ചര്‍ച്ചചെയ്യുകയെന്നതും നമ്മുടെ ഒരു പതിവാണ്. വിവിധ മത-ജാതി-സാമുദായിക വിഭാഗങ്ങളിലെ ഓരോ അവാന്തര വിഭാഗങ്ങളും പിന്തുണയും അവകാശ വാദങ്ങളുമായി ഇറങ്ങുന്നതും കേരളീയ തെരഞ്ഞെടുപ്പു രംഗത്തെ ഒരു സ്ഥിരം കാഴ്ചയാണ്.

 
മുസ്‌ലിം മത സാംസ്കാരിക സംഘടനകളുടെ കൂട്ടത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടുകയും മാധ്യമങ്ങള്‍ വഴി കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രതേകിച്ച് മലബാറില്‍ തങ്ങള്‍ ഒരു നിര്‍ണായക ശക്തിയാണെന്നു ഒരു ധാരണ പരത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന രണ്ടു വിഭാഗങ്ങളാണു ജമാഅത്തെ ഇസ്‌ലാമിയും കാന്തപുരം മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗവും. ഇവര്‍ രണ്ടു കൂട്ടരും പരസ്പരം ശത്രുക്കളാണെങ്കിലും മുസ്‌ലിം രാഷ്ട്രീയത്തിലെ മുഖ്യധാരാ പാര്‍ട്ടിയായ മുസ്‌ലിം ലീഗ് വിരോധമായിരുന്നു രണ്ടു കൂട്ടരുടെയും അടിസ്ഥാന രാഷ്ട്രീയനയം. അതിനാല്‍ തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ അവര്‍ അഭയം തേടിയെത്തിയത്.
പാഠം ഒന്ന്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
'സാധ്യതയുടെ കല' എന്ന നിലയില്‍ സഹായിക്കുന്നവരെ സഹായിക്കുക്ക എന്നതിനപ്പുറമുള്ള ഒരു സൈദ്ധാന്തികതയും 'പൊളിറ്റിക്സ്' നന്നായി അറിയുന്ന നമ്മുടെ കാന്തപുരം ഉസ്താദിനില്ല. സഹായിച്ചവര്‍ ആരെന്നു അറിയണമെങ്കില്‍ തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്നവരെ കാത്തിരിക്കണമെന്നു മാത്രം. അതിനിടയ്ക്കാണ് കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനു അതിനു സ്നേഹിക്കുന്നവര്‍ തന്നെ ഒരു ഷോക്ക് ട്രീറ്റ്മെന്‍റ് നല്‍കിയത്. പക്ഷേ, ഇത് തന്നെ അവസരമെന്ന് മനസ്സിലാക്കി കലാങ്ങളായി മനസ്സില്‍ താലോലിച്ചു കൊണ്ടുനടന്ന പലരുടെയും അധികാര രാഷ്ട്രീയ സ്വപ്നം പുറത്തു വരുന്നത്.

അങ്ങനെയാണ് ലീഗില്ലാത്ത ഇന്ത്യന്‍ പാര്‍ലിമെന്റ് എന്ന സ്വപ്നവുമായി 'ഊതിക്കാച്ചിയ പോന്നെന്നു' നമ്മുടെ മന്ത്രി സുധാകരന്‍ വിശേഷിപ്പിച്ച പിണറായി വിജയനും ജയിലില്‍ നിന്ന് പുതിയ ബോധോദയവുമായി വന്ന (ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ സമനില തെറ്റുന്നു സ്വഭാവം അതിപ്പോഴും മാറിയിട്ടില്ല) മഅദനി ഉസ്താദും ചേര്‍ന്നു കാന്തപുരം ഉസ്താദിന്‍റെ അനുഗ്രഹാശിസ്സുകളോടെ അവിടുത്തെ ബുദ്ധിജീവിയെ രംഗത്തിറക്കിയത്. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച ലീഗിന് ഒരു വെടിയ്ക്കു ഒരുപാടു പക്ഷികളെ ഒന്നിച്ചു വീഴ്ത്താന്‍ അവസരമുണ്ടായി. അതോടെ മുസ്ലിം രാഷ്ട്രീയത്തിന്‍റെ അടിയൊഴുക്കുകളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത പലരും എന്തോ വലിയ ഒരുകാര്യമായി കൊണ്ടു നടന്ന കാന്തപുരം സുന്നി 'വോട്ട് ബാങ്ക്' ഊതിപ്പെരുപ്പിച്ച ഒരു കുമിളയായിരുന്നെവെന്നു പലര്‍ക്കും ബോധ്യപ്പെട്ടത്. ഏതായാലും പൊന്നാനി പരീക്ഷണത്തിന്‍റെ ഗുണം കൊണ്ടാവാം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇവരുടെ വലിയ ആരവങ്ങളൊന്നും കാണാതിരുന്നത്.

പാഠം രണ്ട്‌: പഞ്ചായത്ത് തെരഞ്ഞെടുപ്പ്

എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ കാര്യം അതല്ല. ആധുനിക ഇസ്‌ലാമിക നവ ജാഗരണത്തിന്‍റെ വക്താക്കളും ഇസ്ലാമിക ബൌദ്ധികതയുടെ മൊത്തം കുത്തക അവകാശപ്പെടുന്നവരുമാണവര്‍. ഇസ്ലാമിന്‍റെ രാഷ്ട്രീയ ഐക്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവാരാണവര്‍. പക്ഷേ അത് തങ്ങളുടെ നേതൃത്വത്തിലാവണമെന്നു മാത്രം! അടിസ്ഥാനപരമായി അവര്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന് തന്നെ വേണം മനസ്സിലാക്കാന്. പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും കഥകള്‍ അതാണല്ലോ പറഞ്ഞുതരുന്നത്.

ഏറ്റവും രസകരമായി തോന്നിയത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം പുറത്തു വന്ന കേരള അമീറിന്‍റെ പ്രസ്താവന. കേവലം ഒരു മത സംഘടനയായോ സാംസ്കാരിക സംഘടനയായോ കണ്ടിരുന്ന ജമാഅത്തെ ഇസ്ലാമിയെ ഒരു രാഷ്ട്രീപാര്‍ട്ടിയായി അംഗീകരിക്കപ്പെട്ടു എന്നാണു അമീറിന്‍റെ കണ്ടെത്തല്‍. മതത്തിനും സംസ്കാരത്തിനപ്പുറം രാഷ്ട്രീയമാണ് എല്ലാമെന്നും രാഷ്ട്രീയമായിട്ടല്ലാതെ ഇസ്ലാമിന് നില നിലനില്പില്ലെന്നുമെല്ലാം അതിനു അര്‍ഥം പറയാം. അതിന്‍റെ പിറ്റേ ദിവസം ജമാഅത്ത് പത്രാധിപര്‍ എഴുതിയത് വീണിടത്ത് കിടന്നുരുളുന്ന വായനാനുഭാവമാണ് അത് സമ്മാനിച്ചത്. ന്യായീകരണത്തിന് ബദ്ധപ്പെടുന്ന പത്രാധിപര്‍ വൈരുധ്യങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയിട്ടുണ്ട് ആ ലേഖനം.


ജമാഅത്ത് രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകാരിക്കപെട്ടത്തില്‍ അമീര്‍ സന്തോഷം പ്രകടിപ്പിക്കുമ്പോള്‍ ഏ.ആര്‍. പറയുന്നത് രാഷ്ട്രീയ പാര്‍ട്ടിയാവാന്‍ ജമാഅത്ത് ഒരിക്കലും ഉദേശിച്ചിട്ടില്ലെന്നു. മറിച്ചു ദേശീയ തലത്തില്‍ രൂപികരിക്കാന്‍ ഉദ്ധേശിക്കുന്ന ജനകീയ രാഷ്ട്രീയ പാര്‍ട്ടിയുടെ പരീക്ഷണശാലയായി കേരള പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തി എന്നു മാത്രം. പരീക്ഷണത്തിനു കേരളം തന്നെ തെരഞ്ഞെടുതത്തില്‍ നന്നായി. താരതമേന്യ മുസ്ലികള്‍ രാഷ്ട്രീയ ശക്തിയായിടത്തുള്ള ഈ പരീക്ഷണം മുസ്‌ലിം ഐക്യത്തിനു ഒരു മുതല്‍ കൂട്ടാവുമല്ലോ!

ഇടയ്ക്ക് ഇടയ്ക്ക് ജമാഅത്ത് നേതാക്കള്‍ പറയുന്നത് കേള്‍ക്കാം തങ്ങളുടെ ലക്‌ഷ്യം സാമുദായിക രാഷ്ട്രീയമല്ലയെന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സംഘടിതമായ കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തെ ഇല്ലാതാക്കുക്ക എന്നര്‍ത്ഥം. മുസ്ലിംകള്‍ സ്വന്തമായി സംഘടിക്കാതെ തങ്ങളോടൊപ്പം ചേരണമെന്ന് വാശിപിടിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും പറയുന്നത് മറ്റൊന്നല്ല. അങ്ങനെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം നിന്നിട്ട് എന്തു കിട്ടിയൊന്നു യു.പിയിലും മറ്റുമുള്ള മുസ്‌ലിം കളോട് ചോദിച്ചാല്‍ മതി. തങ്ങള്‍ കഴിഞ്ഞാല്‍ ഇസ്ലാമിന്‍റെ ഏറ്റവും വലിയ സംരക്ഷകര്‍ ജമാഅത്തിനു സംബന്ധിച്ചിടത്തോളം ഇടതുപക്ഷമാണ്.

ഇന്നിപ്പോ കമ്മ്യുണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കമ്മ്യുണിസവും മാര്‍ക്സിസവും ഭാരമാകുന്നതുപോലെ ജമാഅത്തെ ഇസ്ലാമിക്ക് അതിന്‍റെ സ്ഥാപകന്‍ മൌദൂദിയുടെ ചിന്തകള്‍ ഭാരമായി കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഭാഗമാകുന്നത് ശിര്‍ക്കാ (ബഹുദൈവാരാധ)യി കണ്ടിരുന്നവര്‍ ഇന്നിപ്പോ അധികാര രാഷ്ട്രീയത്തിന്‍റെ ഭാഗമാവാന്‍ നടത്തുന്ന ശ്രമങ്ങള്‍ സഹതാപാര്‍ഹാമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോ സുഹൃത്ത് അലവികുട്ടി ഹുദവി പറഞ്ഞു: "മൌദൂദി സാഹിബിന്‍റെ ഹഖ് ജാഹ് ബറകത്ത് കൊണ്ടാകണം ജമാഅത്ത്‌ രാഷ്ട്രീയ പരീക്ഷണം നിലം തൊടാതെ പോയത്. അല്ലെങ്കില്‍ താഗൂത്തി (ദൈവിക വിരുദ്ധമായ) പഞ്ചയാത്ത് ഭരണത്തില്‍ തന്‍റെ അനുയായികള്‍ ഇരിക്കുന്ന രംഗം അദ്ദേഹത്തിന്‍റെ ആത്മാവിനു സഹിക്കാന്‍ കഴിയില്ലല്ലോ". സമകാലിക ജമാഅത്ത് നേതൃത്വം അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളുടെ നര്‍മത്തില്‍ പൊതിഞ്ഞ ഒരു പ്രകാശനമായി അതെനിക്ക് അനുഭവപ്പെട്ടു.

ഏതായാലും 40 കളില്‍ നിലവില്‍ വന്ന ഒരു (മത/രാഷ്ട്രീയ?) സംഘനയ്ക്ക് 2003- ല്‍ നിലവില്‍ വന്ന സോളിഡാരിറ്റിയുടെ കഴിഞ്ഞ ഏഴ് വര്‍ഷത്തെ സാമൂഹ്യ ഇടപെടലുകളിലൂടെ ഉണ്ടാക്കിയെടുത്ത സാന്നിധ്യവും ശക്തമായ മാധ്യമത്തിന്‍റെ പിന്‍ബലവും ഉണ്ടായിട്ടും പോലും പലരെയും കൂട്ടുപിടിച്ചു ജമാഅത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നു തെളിയിക്കാന്‍ നടത്തിയ ഈ പരീക്ഷണം ഇങ്ങനെ ഒരു ദുരന്തത്തില്‍ കലാശിച്ചതില്‍ നമുക്ക് പരിതപിക്കാം.

ഇപ്പോ ജമാഅത്ത് നേതാക്കള്‍ പരിതപിക്കുന്നത് കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളും ഒന്നിച്ചു നിന്ന് തങ്ങളെ എതിര്‍ത്തതിന്‍റെ ഫലം കൂടിയാണിതെന്ന്. കേരളത്തിലെ മുസ്ലിംകളുടെ മത രാഷ്ട്രീയ രംഗത്ത്‌ ഉണ്ടായ ഓരോ ഭിന്നിപ്പുകളില്‍ തങ്ങള്‍ക്കാവുന്ന രീതിയില്‍ പരമാവധി സംഭാവന
'മാധ്യമ' ത്തിലൂടെ ചെയ്തവരാണ്‌ ജമാഅത്ത്കാരെന്നു മറ്റുള്ളവര്‍ക്ക് മറക്കാന്‍ കഴിയുമോ? സുന്നി-മുജാഹിദ്‌-ലീഗ് ഭിന്നിപ്പുകളില്‍ ഇവര്‍ സ്വീകരിച്ച നിലപാടുകള്‍, യശ:ശരീരനായ സേട്ട്‌ സാഹിബിനെയും അത് വഴി ഐ.എന്‍.എല്‍ നെയും രാഷ്ട്രീയ ആത്മഹത്യയിലേക്ക് നയിച്ചത്തിന്‍റെയും വെള്ളവും വളവും നല്‍കി മഅദനിയെ പാലൂട്ടി ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചതിന്‍റെയും പാപക്കറ കഴുകികളയാന്‍ സാധ്യമല്ലല്ലോ.

പരോക്ഷ പോരാട്ടങ്ങള്‍ വിട്ടു പ്രത്യക്ഷ പോരാട്ടത്തിനിറങ്ങി സംഘടനയുടെ രാഷ്ട്രീയം തെളിയിക്കാന്‍ രാഷ്ട്രീയ ആത്മഹത്യയുടെ മുനമ്പില്‍ എത്തിനില്‍ക്കുന്ന ജമാഅത്തിനെ കാണുമ്പോള്‍ കാലത്തിന്‍റെ നീതി ബോധത്തിന് മുന്‍പില്‍ കൂപ്പുകൈ.

2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

ഗോള്‍ഡ്‌ ദീനാര്‍ തിരിച്ചു വരുമോ?


ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം മലേഷ്യയില്‍ നിന്നു ഒരു വാര്‍ത്തയുണ്ടായിരുന്നു. മലേഷ്യന്‍ സ്റ്റേറ്റായ കലാന്താനിലെ സര്‍ക്കാര്‍ സ്വര്‍ണ്ണ ദീനാര്‍ ഇറക്കാന്‍ തീരുമാനിച്ചുവെന്നുതായിരുന്നു അത്. നിലവിലുള്ള മലേഷ്യന്‍ നാണയമായ റിംഗിറ്റിനൊപ്പം ഈ നാണയവും ഔദ്യോഗിക കൈമാറ്റ മാധ്യമമായി സ്വീകരിക്കാന്‍ ഗവണ്‍മെന്റ് ഉത്തരവിറക്കുകയും അതിന്‍റെ കൈമാറ്റ നിരക്ക്‌ (exchange rate) നിശ്ചയിക്കുകയും ചെയ്തു. 1921 ലെ ഉസ്മാനിയ ഖിലാഫത്തിന്‍റെ തകര്‍ച്ചയ്ക്കു ശേഷം ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇങ്ങനെയൊരു നീക്കം.

സ്വര്‍ണ്ണ ദീനാറിന്‍റെ മടങ്ങി വരവിനു വേണ്ടി വീറോടെ വാദിച്ചു കൊണ്ടിരിക്കുന്ന ഒരു പറ്റം സാമ്പത്തിക വിദഗ്ദര്‍ക്ക് അതൊരു സന്തോഷ വാര്‍ത്തയായിരുന്നു. 90-കളുടെ അവാസാന സമയത്ത്‌ മലേഷ്യയെയും ഇന്തോനേഷ്യയെയും പിടിച്ചുകുലുക്കിയ സാമ്പത്തിക പ്രതിസന്ധിയും അന്നാട്ടിലെ നാണയങ്ങള്‍ക്കുണ്ടായ വിലയിടിവുമാണ് ഗോള്‍ഡ്‌ ദീനാറിന്‍റെ വീണ്ടുമുള്ള രംഗ പ്രവേശത്തെക്കുറിച്ച് ഗൌരവമായി ചിന്തിക്കാന്‍ പല സാമ്പത്തിക ശാസ്ത്രജ്ഞരെയും രാഷ്ട്രീയ നേതാക്കളെയും പ്രേരിപ്പിച്ചത്.

മലേഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന മഹാതിര്‍ മുഹമ്മദ് 2002-ല്‍ മുസ്ലിം രാജ്യങ്ങള്‍ക്കിടയിലുള്ള വിപണന(ട്രേഡ്)ത്തില്‍ കൈമാറ്റ മാധ്യമമായി (medium of exchange) ഗോള്‍ഡ്‌ ദീനാര്‍ ഉപയോഗിക്കുന്നതിന്‍റെ സാധ്യതകളെക്കുറിച്ച് പ്രായോഗികമായ ചില നിലപാടുകള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. ഡോളറിന്‍റെ മേല്‍ക്കോയ്മയിലൂടെ അമേരിക്ക മുസ്ലിം രാജ്യങ്ങളടക്കമുള്ള മൂന്നാം ലോക രാഷ്ട്രങ്ങളെ പരോക്ഷമായി നിയന്ത്രിക്കുന്നതും അമേരിക്കന്‍ ഡോളറിനു വെല്ലുവിളിയെന്നോണം യൂറോപ്യന്‍ കൂട്ടായ്മയില്‍ യൂറോ പിറന്നു വീണതും 9/11 ഫലമായി രൂപപെട്ട ആഗോള രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളും തകര്‍ന്നു കൊണ്ടിരിക്കുന്ന ആര്‍ത്തി (greed) യിലധിഷ്ടിതമായ മുതലാളിത്ത ബാങ്കിംഗ് മേഖലയിലേക്ക് മെല്ലെയാണെങ്കിലും ഇസ്‌ലാമിക ശരീഅത്ത്‌ അടിസ്ഥാനപെടുത്തിയുള്ള നൈതിക ബാങ്കിംഗ് (ethical banking) കടന്നു വരവും നിര്‍ദിഷ്ട ഗോള്‍ഡ്‌ ദീനാറിന് സാമ്പത്തിക-രാഷ്ട്രീയ-മതകീയ മാനങ്ങള്‍ നല്‍കുകയുണ്ടായി. ഗോള്‍ഡ്‌ ദീനാറിന് വേണ്ടി   ഒട്ടേറെ സാമ്പത്തിക വിദഗ്ധര്‍  രംഗത്തു വരികയും ചെയ്തു.


ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മൂല കാരണമായി പലരും വിലയിരുത്തുന്നത് നിലവിലുള്ള ആന്തരിക മൂല്യ
(intrinsic value) മില്ലാത്ത ആധുനിക പേപ്പര്‍ നാണയങ്ങളാണ (fiat currency). 1971 വരെ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്വര്‍ണ്ണം നാണ്യ വ്യവസ്ഥയുടെ ഭാഗമായിരുന്നു. രണ്ടാം ലോക മഹായുദ്ധാനന്തരം സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ അമേരിക്കന്‍ നേത്രത്വത്തില്‍ നടപ്പാക്കിയ ബ്രെട്ടന്‍ വുഡ്സ് സിസ്റ്റം അനുസരിച്ചു മിക്കവാറും എല്ലാ രാഷ്ട്രങ്ങളും തങ്ങളുടെ നാണയം അമേരിക്കന്‍ ഡോളറുമായി പെഗ്ഗ് ചെയ്യുകയും അമേരിക്കന്‍ ഡോളര്‍ ഒരു ഔണ്‍സ് (31.10g) സ്വര്‍ണ്ണത്തിനു 35 ഡോളര്‍ നിരക്കില്‍ നിശ്ചയിക്കപെടുകയും ചെയ്തു. 70 കളുടെ ആദ്യത്തില്‍ അമേരിക്കന്‍ ഡോളരിലുള്ള വിശ്വാസം നഷ്ടപെട്ട പല രാജ്യങ്ങളും തങ്ങളുടെ പക്കലുള്ള ഡോളര്‍ നല്‍കി അമേരിക്കന്‍ ട്രഷറിയില്‍ നിന്നും കൂട്ടത്തോടെ സ്വര്‍ണ്ണം ഈടാക്കിയതോടെ ഒരു മുന്നറിയിപ്പുമില്ലാതെ പ്രസിഡന്‍റ് നിക്സണ്‍ ഡോളര്‍-സ്വര്‍ണ്ണ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് നിലവിലുള്ള സ്വതന്ത്ര നാണയ കൈമാറ്റ രീതി ഉടലെടുക്കുന്നത്.

അതിനു ശേഷം കഴിഞ്ഞ നാല്‍പതു വര്‍ഷത്തിനിടയില്‍ നാണയ വിപണിയിലുണ്ടായ ചൂതാട്ടവും നാണയങ്ങളുടെ മൂല്യങ്ങളിലുണ്ടായ കയറ്റിറക്കങ്ങളും നാണയ പെരുപ്പവും (inflation) തന്മൂലമുള്ള വിലക്കയറ്റവും സാമ്പത്തിക തകര്‍ച്ചയും ഒരു തിരിച്ചുപോക്കിനെക്കുറിച്ചു ചിന്തിക്കാന്‍ സാമ്പത്തിക വിദഗ്ദ്ധരെയും രാഷ്ട്ര നേതാക്കളെയും ഒരുപോലെ പ്രേരിപ്പിക്കുന്നു. പ്രായോഗികമായി ഒരുപാടു തടസ്സങ്ങളുണ്ടെങ്കിലും സമാന്തര നാണയമായി സ്വര്‍ണ്ണ ദീനാറും വെള്ളി ദിര്‍ഹമും വികസ്സിപ്പിചെടുക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നവരാണ് മലേഷ്യന്‍ അന്താരാഷ്ട്ര ഇസ്ലാമിക്‌ വാഴ്സിറ്റി പ്രൊഫസ്സര്‍ കൂടിയായ ഡോ. അഹമദ്‌ കമീല്‍ മയ്ദിന്‍ മീര അടക്കമുള്ള ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രജ്ഞര്‍.

മനുഷ്യന്‍റെ ധനകാര്യത്തില്‍ സ്വര്‍ണ്ണത്തിന്‍റെയും വെള്ളിയുടെയും സ്ഥാനത്തെക്കുറിച്ച് മുസ്‌ലിം സാമൂഹ്യ ശാസ്ത്രജ്ഞരും കര്‍മ്മശാസ്ത്രജ്ഞരും വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇബ്നു ഖല്ദൂന്‍ തന്‍റെ മുഖദ്ദിമയില്‍ അദ്ധ്വാനത്തെക്കുറിച്ചും ജീവിതോപാധികളെക്കുറിച്ചും പറയുന്നിടത്ത് സ്വര്‍ണ്ണത്തെയും വെള്ളിയെയും നിരീക്ഷിക്കുന്നത് ചരക്കുകളുടെ മൂല്യത്തിന്‍റെ അളവായും (measure of value) മൂല്യത്തിന്‍റെ സൂക്ഷിപ്പായും (store of value) ദൈവം സൃഷ്ടിച്ച രണ്ടു വിലപിടിപ്പുള്ള ലോഹങ്ങളായിട്ടാണ്. ഇവയല്ലാത്ത മറ്റു വസ്തുക്കള്‍ ആരെങ്കിലും സൂക്ഷിപ്പായിവെച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് ഇവ വാങ്ങുക എന്ന ലക്ഷ്യത്തോടെയാണെന്നും വിപണിയില്‍ മറ്റുള്ളവയ്ക്കുണ്ടാകുന്ന മാറ്റംമറിച്ചിലുകളില്‍ നിന്നും ഇവ മുക്തമാണെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

ഇസ്ലാമിലെ ഇടപാടുശാസ്ത്രത്തിലെ (ഫിഖ്‌ഹ് അല്‍ മുആമലാത്ത്) അടിസ്ഥാന വിഷയങ്ങളിലൊന്നാണ് ബാര്‍ട്ടര്‍ ഇടപാടുകളിലും നാണയ കൈമാറ്റത്തിലുമുള്ള കടപ്പലിശ (രിബ അല്‍-നസീഅ) യുടെയും അധികപ്പലിശ (രിബ അല്‍-ഫദ്ല്‍) യുടെയും സാധ്യതകള്‍. സ്വര്‍ണ്ണവും വെള്ളിയും പലിശയ്ക്ക് വിധേയമാവുന്ന (രിബവി) വസ്തുക്കളുടെ ഗണത്തില്‍ പെടുത്തുന്നതിനു ശാഫി - മാലികി കര്‍മ്മശാസ്ത്ര പണ്ഡിതര്‍ നിര്‍ദ്ധാരണം ചെയ്തു കണ്ടെത്തിയ കാരണം പൊതുവെ അവ വിലയായി കണക്കാക്കപെടുന്നുവെന്നതാണ്. എന്നാല്‍ ഇങ്ങനെയൊരു സ്വഭാവം ഇവയ്ക്ക് രണ്ടിനുമല്ലാതെ മൂന്നാമാതൊന്നിനു ഇല്ലെന്നും ഇമാം നവവി അടക്കമുള്ള ശാഫിഈ കര്‍മ്മശാസ്ത്ര പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെയെങ്കില്‍ സ്വയമൂല്യമില്ലാത്ത, അടിസ്ഥാന നാണയങ്ങളുടെ താങ്ങില്ലാത്ത നിലവിലുള്ള പേപ്പര്‍ കറന്‍സികള്‍ സ്വര്‍ണ്ണത്തിനും വെള്ളിക്കും പകരം ഉപയോഗിക്കുനതിന്‍റെ ഇസ്ലാമിക സാധുത ചോദ്യം ചെയ്യപ്പെടും.

പക്ഷേ, പലരും ഈ നിര്‍ദ്ധാരണത്തെ ഉപയോഗിച്ചത് ഇസ്ലാമിലെ പലിശ-സകാത്ത്‌ നിയമങ്ങളില്‍ നിന്നു നിലവിലുള്ള കറന്‍സികളെ സംരക്ഷിക്കാനായിരുന്നു. അതിന്‍റെ ന്യായാന്യായങ്ങളെച്ചൊല്ലിയുള്ള തര്‍ക്കം ഇന്നും ഇസ്ലാമിക കര്‍മ്മശാസ്ത്ര ലോകത്ത്‌ സജീവമാണ്. എന്നാല്‍ ഈ നിര്‍ദ്ധാരണം സ്ഥിരതയുള്ള, ചാഞ്ചാട്ടം പരമാവധി കുറഞ്ഞ ഗോള്‍ഡ്‌ ദീനാര്‍/ സില്‍വര്‍ ദിര്‍ഹം അടിസ്ഥാനപെടുത്തിയുള്ള നാണ്യ വ്യവസ്ഥയുടെ തിരിച്ചുവരവിനോ അതിന്‍റെ സമാന്തര സംവിധാനത്തിന്‍റെ രൂപപെടുത്തലിനോയുള്ള പ്രേരകമായി കാണാന്‍ പലര്‍ക്കും കഴിഞ്ഞില്ല.

(അവസാനിക്കുന്നില്ല)


2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

കുടിവെള്ളവും കുപ്പിവെള്ളവും

ഒക്ടോബര്‍ 15 – ബ്ലോഗ് ആക്ഷന്‍ ദിവസം എന്ന പേരില്‍ നൂറിലധികം രാഷ്ട്രങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് ബ്ലോഗ്ഗര്‍മാര്‍ ഒരേ വിഷയത്തില്‍ ബ്ലോഗ്ഗുന്ന ദിവസം. ഈ വര്‍ഷത്തെ വിഷയം ജലമാണ്.

ജീവന്‍റെ അടിസ്ഥാന ഘടകമാണ് ജലം. അതിന്‍റെ നിലനില്പിനും ജലം കൂടിയേതീരൂ. മുഴുവന്‍ ജീവി വര്‍ഗത്തിന്‍റെയും സൃഷ്ടിപ്പ് ജലത്തില്‍ നിന്നാണെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു. ജീവന്‍റെ സാന്നിധ്യം തേടി ഭൂമിയുടെ പുറത്തേക്ക് മനുഷ്യന്‍ നടത്തുന്ന യാത്ര അന്വേഷിക്കുന്നതും ജലത്തെക്കുറിച്ചാണ്.

ഇക്കഴിഞ്ഞ ജൂലൈ മാസം ഐക്യരാഷ്ട്ര സഭ സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളം മനുഷ്യന്‍റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട കണക്കുക്കള്‍ നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ലോകത്താകമാനം 884 ദശലക്ഷം ജനങ്ങള്‍ക്ക്‌ ശുദ്ധ ജലം ലഭ്യമല്ല. കുടിവെള്ള പ്രശ്നം കാരണം ഒരോ ആഴ്ചയിലും അഞ്ചു വയസ്സിനു താഴെയുള്ള 38,000 കുഞ്ഞുങ്ങള്‍ മരിക്കുന്നുണ്ട്. ഇങ്ങനെ ഒരു ഭാഗത്ത്‌ മനുഷ്യന്‍ കുടിവെള്ളത്തിനു വേണ്ടി കഷ്ടപ്പെടുമ്പോള്‍ മറുഭാഗത്ത് ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കും വേണ്ടി നഷ്ടപെടുത്തുന്ന വെള്ളത്തിനു ഒരു നിയന്ത്രണവുമില്ല. ഭക്ഷ്യവസ്തുക്കള്‍, വസ്ത്ര നിര്‍മാണം, ടെക്നോളജി, വെള്ളക്കുപ്പി നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവാകുന്ന വെള്ളത്തിന്‍റെ കണക്ക് (water footprints) ഭീമമാണ്.

കുപ്പിവെള്ളം വളരെ മേന്മയേറിയതെന്ന ധാരണയാണ് പൊതുവേ പലര്‍ക്കും. ഇക്കഴിഞ്ഞ മാസം ഖത്തറില്‍ നിന്നിറങ്ങുന്ന ഇംഗ്ലീഷ് ദിനപത്രമായ The Peninsula ഇത് സംബന്ധിച്ച ഒരു വലിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിന്നു. കുപ്പിവെള്ളത്തേക്കാള്‍ നല്ലത് ടാപ്പ് വെള്ളമെന്നായിരുന്നു അതിന്‍റെ കാതല്‍. വെള്ളക്കുപ്പികള്‍ നിര്‍മിക്കാന്‍ വേണ്ടി വരുന്ന ഇന്ധനവും അത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഇതിനു പുറമേ. ഇതൊക്കെ കൊണ്ടുതന്നെ ജല സംരക്ഷണാര്‍ പ്രവര്‍ത്തിക്കുന്ന പല സംഘടനകളും കുപ്പിവെള്ളത്തിനെതിരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്ലാച്ചിമടയില്‍ ശ്രമിച്ചത് പോലെ കുടിവെള്ളം ഊറ്റി കുപ്പിവെള്ളമാക്കുന്ന കുത്തകകള്‍ക്ക് ലാഭമാല്ലാതെ മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ ഒരു പ്രശ്നമല്ലല്ലോ.

മറ്റൊരു കൂട്ടര്‍ അനാവശ്യമായി വെള്ളം ഉപയോഗിക്കുന്നവരാണ്. നാം മലയാളികള്‍ ആ കാര്യത്തില്‍ മുന്‍പന്തിയിലാണ്. ദിവസവും കുളിക്കുന്നത് നല്ല കാര്യം തന്നെ. പക്ഷേ അതിനു ചെലവഴിക്കുന്ന വെള്ളത്തിന്‌ നിയന്ത്രണം വേണം. ആവശ്യങ്ങള്‍ക്കാണെങ്കിലും അമിതവ്യയം മതം പ്രോത്സാഹിപ്പിക്കുന്നില്ല. അംഗസ്നാനം (വുദു) ചെയ്തുകൊണ്ടിരിക്കുന്ന സഅദ് (റ) വിന്‍റെ അടുത്തുകൂടി കടന്നുപോയ പ്രവാചകന്‍ (സ) അദ്ദേഹത്തോട് പറഞ്ഞു. “ സഅദേ നീ അമിതമായി (വെള്ളം) ഉപയോഗിക്കരുത്". ഉടനെ സഅദ് (റ) തിരിച്ചു ചോദിച്ചു "വുദുവില്‍ അമിതവ്യയമോ?” അതിനു തിരുദൂതരുടെ മറുപടി വളരെ ശ്രദ്ധേയമാണ് "തീര്‍ച്ചയായും. നീ ഒരു പുഴക്കരയിലാണെങ്കിലും (വെള്ളം അമിതമായി ഉപയോഗിക്കരുത്)”

വുദു ചെയ്യുന്നതിന് പ്രവാചകന്‍ ഉപയോഗിച്ചിരുന്നതു കേവലം അര ലിറ്റര്‍ വെള്ളമാണ്. കുളിക്കാന്‍ രണ്ടു ലിറ്ററും. നമ്മില്‍ എത്രപേര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയും. നിയന്ത്രണം തുടങ്ങേണ്ടത് വീട്ടില്‍ നിന്നുതന്നെ.

മാലിന്യക്കൂമ്പാരങ്ങള്‍ തള്ളുകവഴി ഇന്ന് നമ്മുടെ പുഴകളും കായലുകളും സമുദ്രങ്ങളും മലിനമായിരിക്കുന്നു. വഴികളിലും വെള്ളക്കെട്ടുകളിലും തണല്‍വൃക്ഷങ്ങല്‍ക്കരികിലും വിസര്‍ജ്ജിക്കുന്നത് ദൈവ കോപത്തിലേക്കും ശാപത്തിലെക്കും വഴിതുറക്കുമെന്നുള്ള പ്രവാചക അധ്യാപനത്തിന്‍റെ അന്ത:സത്ത മനസ്സിലാക്കിയവര്‍ക്ക് ഇത്തരത്തില്‍ ജല ഉറവിടങ്ങള്‍ മലിനമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.


ജലം ദൈവികാനുഗ്രഹങ്ങളില്‍ വളരെ ഏറെ പ്രധാനമാണ്ജലം, മഴ, പുഴ, സമുദ്രം, ഉറവ തുടങ്ങി ജലവുമായി ബന്ധപ്പെട്ട പലതിനെക്കുറിച്ചും ഖുര്‍ആന്‍ സംസാരിക്കുന്നുണ്ട്. താഴ്വാരങ്ങളിലൂടെ പുഴകള്‍ ഒഴുക്കുന്ന പൂന്തോപ്പുകളായിട്ടാണ് സ്വര്‍ഗ്ഗത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. തനിക്ക് യഥേഷ്ടം ലഭ്യമാകുന്നതു കൊണ്ട് അതിന്‍റെ വില മനസ്സിലാക്കാതെ അത് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു. അവരോടു ഖുര്‍ആന്‍ ചോദിക്കുന്നു "നിങ്ങളുടെ ജലം ഭൂമിയില്‍ താഴ്ന്നു പോവുകയാണെങ്കില്‍ ആരാണ് നിങ്ങള്‍ക്കു ഒഴുകുന്ന ഉറവുവെള്ളം കൊണ്ടുവന്നുതരിക?”

ഒരു സ്വകാര്യ വ്യക്തിയുടെ കയ്യില്‍ നിന്നും ബിഅര്‍ റൂമ (റൂമ കിണര്‍) വാങ്ങി വിശ്വാസി സമൂഹത്തിനു ദാനമായി സമര്‍പ്പിച്ച ഖലീഫ ഉസ്മാന്‍ (റ) ആകട്ടെ ജലത്തിനു വേണ്ടി യുദ്ധങ്ങള്‍ പ്രവചിക്കപ്പെടുന്ന 21 നൂറ്റാണ്ടിലെ മാതൃകാപുരുഷന്‍.

2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

ബാബരി മസ്ജിദ് കോടതി പറയുന്നത്

അങ്ങനെ ലോകം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന ബാബറിമസ്ജിദ് - രാമ ജന്മ ഭൂമി തര്‍ക്കം സംബന്ധിച്ച അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ചിന്‍റെ വിധി പുറത്തുവന്നിരിക്കുന്നു. 120 കോടിയോളം വരുന്ന ഇന്ത്യന്‍ ജനത ശ്വാസമടക്കിപിടിച്ചാണ് ഈ വിധിക്കു വേണ്ടി കാത്തിരുന്നത്. വിധിയെക്കാലേറെ വിധിക്കു ശേഷം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചായിരുന്നു പലരുടെയും ആശങ്ക. ഏതായാലും കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞതു പോലെ 1992-ല്‍ നിന്നു നാട് ഒരു പാടു വളര്‍ന്നിരിക്കുന്നു. വര്‍ഗ്ഗീയതയുടെയും മതഭ്രാന്തിന്റെയും വക്താക്കളെ ജനങ്ങള്‍ വെറുക്കുകയും പുരോഗതിയുടെയും സമാധാനത്തിന്‍റെയും വഴിയിലേക്കു ജനങളുടെ ശ്രദ്ധ തിരിയുകയും ചെയ്തിട്ടുണ്ട്. അതു കൊണ്ടാവണം വലിയ പ്രശ്നങ്ങളില്ലാതെ വിധി ദിവസം കടന്നു പോയത്.

അംഗീകരിക്കപ്പെട്ട ഒരു ഭരണഘടനയനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ ബോധിച്ചാലും ഇല്ലെങ്കിലും കോടതി വിധി മാനിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനെ നിയമ പരമായ മാര്‍ഗത്തിലൂടെ നേരിടുകയും വേണം. കാര്യങ്ങള്‍ ഇങ്ങനൊക്കെയാണെങ്കിലും ശരി തെറ്റുകള്‍ ചര്‍ച്ച ചെയ്യുന്നത് ഒരു അപരാധമായി കാണേണ്ടതില്ല. കാരണം വിധി പറയുന്നവരും മനുഷ്യരായത് കൊണ്ട് ബാഹ്യമായ ഒരുപാട് ഘടകങ്ങള്‍ വിധിയെ സ്വാധീനിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. മാധ്യമങ്ങള്‍ രൂപപ്പെടുത്തുന്ന പൊതു അഭിപ്രായം, വിധിയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍,
ന്യായാധിപന്‍റെ വ്യക്തിഗതമായ സമീപനങ്ങള്‍ അങ്ങനെ പലതും. മാധ്യമങ്ങളുടെ കെണിയില്‍ വീണു മുന്‍പ്‌ കേരള ഹൈക്കോടതിയിലെ ഒരു ന്യായാധിപന്‍ ഇല്ലാത്ത ലൌ ജിഹാദിനെക്കുറിച്ചു വല്ലാത്ത ചില നിരീക്ഷണങ്ങള്‍ നടത്തിയതും പിന്നീട് സത്യം ബോധിച്ച മറ്റൊരു ജഡ്ജി അതു ശക്തമായി തിരുത്തിയതും നാം കണ്ടതാണല്ലോ.

പലരും പ്രതികരിച്ചത് പോലെ ഇതു തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിധിക്കപ്പുറം തങ്ങള്‍ക്ക് കൂടുതല്‍ ഉചിതമെന്ന് തോന്നിയ ഒരു ഒത്തു തീര്‍പ്പു ഫോര്‍മുലയാണ്. ജസ്റ്റിസ്‌ അഗര്‍വാളും ജസ്റ്റിസ് ശര്‍മയും പറയുന്നത് അമ്പലം പൊളിച്ചുമാറ്റി പണിതതായതിനാല്‍ മസ്ജിദ് എന്ന പദവിയ്ക്ക് അര്‍ഹമല്ല 1992- ഡിസംബര്‍ 6 നു തകര്‍ക്കപ്പെട്ട കെട്ടിടം അതുകൊണ്ടുതന്നെ അത് വഖ്‌ഫിന്‍റെ പരിധിയില്‍ വരുന്നില്ല അതെന്നുമാണ്. മാത്രമല്ല തകര്‍ക്കപ്പെട്ട മന്ദിരത്തിന്റെ മധ്യഭാഗത്തുള്ള താഴിക ക്കുടത്തിന്റെ താഴെയാണ് ശ്രീരാമന്‍റെ ജന്മസ്ഥലമത്രെ. അതി പുരാതന കാലം മുതല്‍ ഹൈന്ദവര്‍ ഇവിടെ പൂജ നടത്തി വരുന്നതായും ജഡ്ജിമാര്‍ അഭിപ്രായപ്പെടുന്നു. വ്യക്തമായ തെളിവുകല്‍ക്കപ്പുറം ഒരു വിഭാഗത്തിന്‍റെ വിശ്വാസങ്ങളെ അപ്പടി അംഗീകരിക്കുകയാണ് ഇവിടെ കാണുന്നത്.

എന്നാല്‍ ജസ്റ്റിസ് ഖാന്‍റെ നിരീക്ഷണങ്ങള്‍ കുറച്ചുകൂടി വ്യത്യസ്തമാനു. ബാബറോ അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ കല്പനപ്രകാരം മറ്റാരെങ്കിലുമോ മസ്ജിദ്‌ ആയി നിര്മിച്ചതാണ് തര്‍ക്കതിലുണ്ടായിരുന്ന മന്ദിരം. പള്ളി പണിയുന്നതിനു വേണ്ടി ക്ഷേത്രം തകര്‍ക്കപെട്ടിട്ടില്ല. മറിച്ചു എന്നോ തകര്‍ന്നുപോയ ക്ഷേത്രാവശിഷ്ടങ്ങള്‍ അവിടെ ഉണ്ടായിരുന്നു. അതിന്‍റെ ചില ഭാഗങ്ങള്‍ പള്ളി നിര്‍മാണത്തിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. പള്ളി നിര്‍മാണത്തിനും എത്രയോ മുമ്പ് തന്നെ പള്ളിയുടെ സ്ഥാനം കൂടി ഉള്‍കൊള്ളുന്ന വിശാലമായ പ്രദേശത്താണ് രാമജന്മഭൂമിയെന്നു ഹിന്ദുക്കള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ആ സ്ഥലം പിന്നീട് പള്ളി നിര്മിക്കപെട്ട തര്‍ക്ക സ്ഥലം ഉള്‍പ്പെടെ ഏതെങ്കിലും പ്രത്യേക ഏരിയയാണെന്ന വിശ്വാസം ഉണ്ടായിരുന്നില്ല. 1855 ഏറെ മുമ്പ്‌ രാംച്ചബൂത്രിയും സീത റസോയിയും നിലവില്‍ വരികയും ഹിന്ദുക്കള്‍ പൂജ നടത്തുകയും ചെയ്തിരുന്നു. ഒരു കോമ്പൗണ്ടിനുള്ളില്‍ മുസ്‌ലിംകളും ഹിന്ദുക്കളും ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു പോന്നിരുന്നത് ഒരത്യപൂര്‍വ്വ സംഭവമായി അദ്ദേഹം വിലയിരുത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ തന്നെ മൊത്തം സ്ഥലം രണ്ടുകൂട്ടരുടെയും സംയുക്ത ഉടമസ്ഥാവകാശത്തിലാണെന്നു അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. സൗകര്യത്തിനു വേണ്ടി രണ്ടുകൂട്ടരും വ്യത്യസ്ത സ്ഥലങ്ങളാണ് ആരാധനയ്ക്കു വേണ്ടി ഉപയോഗിച്ചെതെങ്കിലും ആ സ്ഥലങ്ങള്‍ പ്രത്യേകമായി തങ്ങളുടെ കൈവശം വന്നതെന്ന് രണ്ടു കൂട്ടര്‍ക്കും തെളിയിക്കാന്‍ കഴിയാത്തത്‌ കൊണ്ട് മുഴുവന്‍ സ്ഥലവും രണ്ടുകൂട്ടരുടെയും അവകാശമാണെന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ വിധി പറയുമ്പോള്‍ അദ്ദേഹം പറയുന്നത് മസ്ജിദിന്‍റെ മദ്ധ്യ താഴികക്കുടം നിലനിന്ന ആ ഭാഗം ഉള്‍പ്പെട്ട സ്ഥലം ഹിന്ദുക്കള്‍ക്ക്‌ നല്‍കണമെന്നാണ്. അതിനു കണ്ടെത്തിയ ന്യായം 1949 നു അല്പം പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ അതാണ്‌ രാമന്‍റെ ജന്മസ്ഥാനമെന്നു ഹിന്ദുക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു വെന്നാണ്. നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ ആരാധന നടത്തിവരുന്ന സ്ഥലമാണത് എന്ന യാഥാര്‍ത്ഥ്യം സൗകര്യപൂര്‍വ്വം തമസ്കരിക്കുന്നു. വ്യക്തമായ നിരീക്ഷണങ്ങള്‍ നടത്തിയ ജഡ്ജി പോലും വിധിയില്‍ തെളിവുകള്‍ക്കപ്പുറം സഞ്ചരിക്കുന്നു. മറ്റു ജഡ്ജിമാര്‍ പൂര്‍ണമായും ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ട സ്ഥലത്ത് ഒരു ഔദാര്യമായിട്ടാണ് മുസ്ലിംകള്‍ക്ക് മൂന്നിലൊന്ന് ഭൂമി നല്‍കണമെന്ന് പറഞ്ഞത്.

ഏതായാലും സുപ്രീംകോടതിയെ സമീപിക്കാന്‍ സുന്നി വഖ്‌ഫ്‌ ബോര്‍ഡ് തീരുമാനിച്ച സ്ഥതിയ്ക്കു ന്യായയുക്തമായ ഒരു തീരുമാനം നമുക്ക് പ്രതീക്ഷിക്കാം.

വിധിക്ക് ശേഷം വന്ന പ്രതികരണങ്ങളില്‍ ഏറ്റവും രസകരമായി തോന്നിയത് രഥമുരുട്ടി വര്‍ഗീയതയുടെ വിത്ത് വിതച്ചു അതില്‍ അധികാരം സ്വപ്നം കണ്ടു നടന്ന അദ്വാനിയുടെ വാക്കുകളാണ്. ക്ഷമയോടെയും പക്വതയോടെയും രാജ്യം വിധി സ്വീകരിച്ചതില്‍ സന്തുഷ്ടനാണത്രെ അദ്ദേഹം. തര്‍ക്കസ്ഥലം മുസ്ലിംകള്‍ക്ക് നല്‍കണമെന്ന് വിധി വന്നിരുന്നുവെങ്കില്‍ ഇതേ പക്വതയോടെ വിധി സ്വീകരിക്കാന്‍ തന്‍റെ അനുയായികള്‍ തയ്യരാവുമായിരോന്നോയെന്നു അദ്ദേഹം ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. എല്ലാ മുസ്ലികളും ഭീകരരല്ലെങ്കിലും ഭീകരരെല്ലാം മുസ്ലികളാണെന്നു സിദ്ധാന്തിക്കുന്ന അദ്വാനി വിധി എതിരായിട്ടും മുസ്‌ലിംകള്‍ കാണിച്ച പക്വത തന്‍റെ അനുയായികള്‍ക്ക് മാതൃകയായി പഠിപ്പിച്ചു കൊടുത്താല്‍ ഇന്ത്യയെന്ന രാഷ്ട്രം സമാധാനപരമായി മുന്നോട്ടു പോവും.

2010, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

അഹ്മദി നജാദും 9/11 ഉം പിന്നെ മനുഷ്യന്‍റെ ചാന്ദ്രയാത്രയും

വിവാദങ്ങള്‍ കൂടെകൊണ്ടുനടക്കുന്ന ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നജാദിന്‍റെ ന്യൂയോര്‍ക്ക് യാത്രകള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടുന്നു. അമേരിക്കന്‍ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ഒരുപോലെ അദ്ദേഹത്തിന്‍റെ പിന്നാലെ ഉണ്ടാകും. പെരുന്നയില്‍ നിന്നുള്ള വഴി മടക്കത്തില്‍ സിംഹത്തിന്‍റെ മടയില്‍ പോയി അതിനെ വെടിവെച്ചിട്ടാണ് വരുന്നതെന്നു സി.എച്ച് പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇവിടെ നജാദിന്‍റെ വെടി പൊട്ടിയതും മടയില്‍ വെച്ചു തന്നെ. വെടി പൊട്ടിയതോടെ സിംഹക്കുട്ടികളും പേരക്കുട്ടികളും സ്ഥലം കാലിയാക്കിയെന്നു വാര്‍ത്ത വിതരണക്കാര്‍ പറയുന്നു.

അപ്പോഴാണ്‌ മനുഷ്യന്‍ അമ്പിളിമാമനെ കാണാന്‍ പോയ കഥയോര്‍ത്തത്. ശീതസമരക്കാലത്ത് ശാസ്ത്രരംഗത്തെ മേല്‍ക്കൈക്കു വേണ്ടി ഐക്യ നാടുകളും (യു എസ്‌) ഐക്യ സോഷ്യലിസ്റ്റ് റിപ്പബ്ലികും (യു.എസ്‌.എസ്‌.ആര്‍) തമ്മില്‍ വാശിയേറിയ മത്സരം നടന്നിരുന്നു. പ്രധാനമായും ബഹിരാകാശ രംഗത്താണ് പോരാട്ടം കനപ്പെട്ടത്. 1961 ഏപ്രില്‍ 12നു യൂറി ഗഗാരിനെയും വഹിച്ചു റഷ്യന്‍ ബഹിരാകാശപേടകം ബഹിരാകാശത്ത് എത്തിയപ്പോള്‍ അന്തിച്ചു നിന്ന അമേരിക്കാര്‍ക്ക് സമാധാനമായത് നീല്‍ ആംസ്ട്രോങ്ങും കൂട്ടരും ചന്ദ്രനില്‍ ഇറങ്ങിയപ്പോഴാണത്രെ. റഷ്യക്കാര്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ചപ്പോള്‍ തന്നെ പ്രസിഡന്‍റ് ജോണ്‍ എഫ്‌. കെന്നഡി പ്രഖ്യാപിച്ചിരുന്നു എങ്കില്‍ ഈ പതിറ്റാണ്ട് അവസാനിക്കുന്നതിനു മുമ്പ്‌ ഞങ്ങള്‍ മനുഷ്യനെ ചന്ദ്രനിലെ ഇറക്കുമെന്ന്. അങ്ങനെ പതിറ്റാണ്ട് അവസാനിക്കാന്‍ അഞ്ചു മാസം ബാക്കി നില്‍ക്കെ 1969 ജൂലൈ 21നു ആംസ്ട്രോങ്ങും ആല്‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങിയെന്നു നാസ പ്രഖാപിച്ചു. ഇത്രയും പറഞ്ഞത് "ഗൂഢാലോചന സിദ്ധാന്തത്തെക്കുറിച്ചു പറയാനാണ്.

"That's one small step for man, one giant leap for mankind." എന്ന വാക്കുകളുമായി നീല്‍ ചന്ദ്രനില്‍ കാല്‍കുത്തിയത് കെട്ടുകഥയാണെന്നു ഗൂഢാലോചന സിദ്ധാന്തക്കാര്‍ പറയുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ ഇത് സംബന്ധിച്ച എഴുതപെട്ടിട്ടുണ്ട്. ഒരുപാട് ചോദ്യങ്ങള്‍ അവര്‍ ഉയര്‍ത്തുന്നുണ്ട്. പരിഹരിക്കപ്പെടാതെ കിടക്കുന്ന പല ശാസ്ത്ര സമസ്യകളെപ്പോലെ രാഷ്ട്രീയവത്കരിക്കപെട്ട ഈ ശാസ്ത്ര ചരിത്രവും 40 വര്‍ഷങ്ങള്‍ക്കു ശേഷവും സംശയത്തിന്‍റെ നിഴലില്‍ തന്നെ. മനുഷ്യ ചരിത്രത്തിലെ മഹത്തരമായ ചുവട് വെയ്പെന്നു വിശേഷിപ്പിക്കപെട്ട ഈ സംഭവത്തിന്‍റെ നിജസ്ഥിതി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. 1970 കളില്‍ വെറും 5% മാണ് ഇതു സംബന്ധിച്ചു സംശയം പ്രകടിപ്പിച്ചെതെങ്കില്‍ 2000 ശേഷം നടന്ന സര്‍വേകള്‍ പറയുന്നത് 20% അമേരിക്കകാര്‍ ഇതില്‍ വിശ്വസിക്കുന്നില്ലെന്നാണ്. 2009 ല ബ്രിട്ടനില്‍ നടന്ന ഒരു സര്‍വേയില്‍ 25% ബ്രിട്ടീഷുകാരും 18-25 ഇടയിലുള്ള 25% അമേരിക്കകാരും ഇത് വിശ്വസിക്കുന്നില്ലത്രേ. (സര്‍വേ വിവരങ്ങള്‍ക്ക് വിക്കിപീഡിയയോട്‌ കടപ്പാട്)

ആധുനിക ശാസ്ത്ര ചരിത്രത്തില്‍ മനുഷ്യന്‍റെ ചാന്ദ്രയാത്രക്കുള്ള പ്രാധാന്യം അല്ലെങ്കില്‍ അതിലും കൂടുതല്‍പ്രാധാന്യം 9/11 നു രാഷ്ട്രീയ ചരിത്രത്തിലുണ്ട്. പുതിയ ലോകക്രമം സൃഷ്ടിക്കാന്‍ തക്കം പാര്ത്തിരിന്നുവര്‍ക്ക് വീണു കിട്ടിയ (ഉണ്ടാക്കിയെടുത്ത?) അവസരമായിരുന്നു സെപ്റ്റംബര്‍ പതിനൊന്ന്. ന്യൂയോര്‍ക്കില്‍ കൊല്ലപെട്ട 3000 ത്തിനു പകരമായി ലക്ഷക്കണക്കിന് ജനങ്ങള്‍ കൊല്ലപ്പെട്ടു. രണ്ടു രാജ്യങ്ങള്‍ കുട്ടിച്ചോറാക്കി. ഇസ്ലാംപേടി സൃഷ്ടിച്ചു ആയുധക്കൂമ്പാരങ്ങള്‍ വിറ്റഴിച്ചു. 9/11 ന്‍റെ ഏറ്റവും ഗുണഭോക്താക്കള്‍ അമേരിക്കക്കു തന്നെ.

അപ്പോഴാണ് പഴയ ഗൂഡാലോചന സിദ്ധാന്തക്കാര്‍ വീണ്ടും രംഗത്ത് വരുന്നത്. 30 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ശേഖരിച്ചു ചാന്ദ്രയാത്ര നാടകം നടത്തിയവര്‍ക്ക് എന്തുകൊണ്ട് ഇങ്ങനെയും ഒരു നാടകം നടത്തികൂടെന്നു അവര്‍ ചോദിച്ചു? കുറെ ചോദ്യങ്ങള്‍ നിരത്തി. പുസ്തകങ്ങള്‍ ഇറങ്ങി. വെബ്സൈറ്റുകള്‍ തുറന്നു ചര്‍ച്ചകളും സംവാദങ്ങളും ഡോക്യുമെന്റ്ററികളും നിരന്നു. ചലച്ചിത്രങ്ങളും .ടി.വി ഷോകളും അരങ്ങു തകര്‍ത്തു. ഇതെല്ലാം മുസ്ലിംകള്‍ ചെയ്തതെന്ന് തെറ്റിദ്ധരിക്കണ്ട. കാര്യമായി അമേരിക്കയില്‍ തന്നെയാണ് 9/11 ന്‍റെ മറുവശം അന്വേഷിക്കുന്നവര്‍ ഉള്ളത്. 9/11 ട്രൂത്ത്‌ മൂവ്മെന്‍റ് എന്ന പേരില്‍ അവര്‍ സംഘടിതരുമാണ്.

പിന്നില്‍ ഇസ്രായേലിന്‍റെ കരങ്ങള്‍ ആരോപിക്കുന്നവരുണ്ട്. അതല്ല ചെയ്തത് അല്‍ ഖാഇദ തന്നെ പക്ഷേ മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും ഇത് മധ്യേഷ്യയില്‍ ഇടപെടാനുള്ള സുവര്‍ണാവസരമാക്കി മാറ്റാന്‍ വേണ്ടി, അതു തടയാന്‍ ശ്രമിച്ചില്ല. ഇത് രണ്ടുമല്ല അമേരിക്കന്‍ സര്‍ക്കാരിലെ ചില ഘടകങ്ങള്‍ തന്നെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് തുടങ്ങി വിവിധ ഭാഷ്യങ്ങള്‍ ഈ വിഷയത്തിലുണ്ട്. ചാന്ദ്രയാത്രയെപ്പോലെ ഇത് സംബന്ധിച്ച ജനങളുടെ സംശയം ദിവസങ്ങള്‍ കഴിയും തോറും കൂടി വരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. വിവിധ സര്‍വേകള്‍ സൂചിപ്പിക്കുന്നത് അമേരിക്കന്‍ ജനതയുടെ മൂന്നിലൊന്ന് 9/11 സംബന്ധിച്ച ഔദ്യോഗിക ഭാഷ്യത്തെ നിരാകരിക്കുന്നുവെന്നാണ്.

ഏതായാലും സെപ്റ്റംബര്‍ 23 നു ഐക്യ രാഷ്ട്ര സഭയുടെ പൊതു സഭയില്‍ ഇറാന്‍ പ്രസിഡണ്ട്‌ നടത്തിയ പ്രസ്താവന വിവാദങ്ങള്‍ക്ക് പുതിയ രാഷ്ട്രീയ മാനങ്ങള്‍ നല്‍കുകയാണ്. ജനാധിപത്യത്തിന്‍റെ പൂര്‍ണതയ്ക്ക് ജനങ്ങളുടെ അറിയാനുള്ള അവകാശം പരമ പ്രധാനമാണെന്ന് മനസ്സിലാക്കി ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ പൗരന്മാരുടെ അറിയാനുള്ള അവകാശം നിയമമാക്കികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ചാന്ദ്രയാത്രയും സെപ്റ്റംബര്‍ പതിന്നൊന്നും സംബന്ധിച്ച അറിയാനുള്ള അവകാശം പെട്ടെന്നൊന്നും പരിഹരിക്കപ്പെടുമെന്ന് തോന്നുന്നില്ല.

ഭാവിയില്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ ഇതുമായി ബന്ധപ്പെട്ടു വിവിധ ഭാഷ്യങ്ങള്‍ പഠിക്കുമ്പോള്‍ ഗൂഡാലോചന തിയറികളും അതിന്‍റെ ഭാഗമാകും. അവിടെ ചിലപ്പോള്‍ പുതിയ തിയറികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. അന്ന് ഈ രംഗങ്ങള്‍ പുന:സൃഷ്ടിച്ചു വിമാനം ഇടിചാലുണ്ടാകുന്ന ആഘാതങ്ങളെ കുറിച്ച് ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയെന്നും വരും. പക്ഷേ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിയാന്‍ പടച്ച തമ്പുരാന്‍റെ കോടതി ദിവസം വരെ കാത്തിരിക്കേണ്ടി വരും.

2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

ഏറ്റവും സ്വാധീനമുള്ള 500 മുസ്ലിംകള്‍

കഴിഞ്ഞ ദിവസം വേറെ ചില വിഷയങ്ങളുടെ അന്തര്‍വല (ഇന്റര്‍നെറ്റ്‌) പരതലിനിടയിലാണ് അടുത്തിടെ പ്രസിദ്ധീകരിച്ച 2010 ലെ ഏറ്റവും സ്വാധീനമുള്ള 500 മുസ്ലിംകളുടെ ലിസ്റ്റ് കിട്ടിയത്. ശ്രദ്ധേയമായ ഒട്ടേറെ വിവരങ്ങള്‍ അതിലുണ്ട്.

ചുരുക്കി പറയാം

1. ലോക മുസ്ലികളില്‍ 96% പരമ്പരാഗത മുസ്ലിംകളാണ്. പരമ്പരാഗത സുന്നികള്‍, പരമ്പരാഗത ശിയാക്കള്‍, ഇബാദികള്‍ എന്നീ മൂന്നു വിഭാഗാങ്ങളെയാണ് റിപ്പോര്‍ട്ട് പരമ്പരാഗത മുസ്ലിംകള്‍ എന്നു വിളിക്കുന്നത്‌.

ഈ പരമ്പരാഗതക്കാരില്‍ 90% വിശ്വാസപരമായി ഇമാം അബുല്‍ ഹസന്‍ അല്‍അശ്അരി, ഇമാം അബൂ മന്‍സൂര്‍ അല്‍മാതുരുദി എന്നിവരെയും കര്‍മ്മശാസ്ത്രപരമായി ഹനഫി, ശാഫി, മാലികി, ഹന്‍ബലി, എന്നീ മദ്ഹബുകളെയും ആത്മീയമായി ഖാദിരിയ്യ, നഖ്‌ശബന്തിയ്യ, തീജാനിയ്യ, ശാദിലിയ്യ, രിഫാഇയ്യ, സുഹ്രവര്‍ദിയ്യ, കുബ്രാവിയ്യ, മൌലവിയ്യ, ചിശ്തിയ്യ, ബാ-അലവിയ്യ, ഖല്‍വതിയ്യ, ബദവിയ്യ തുടങ്ങിയ സരണികളെയും അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന പരമ്പരാഗത സുന്നികളാണ്.

9.5 % പരമ്പരാഗത ശിയാക്കളും ൦.5% ഖവാരിജുകളുടെ പുതുരൂപമായ ഒമാന്‍ കേന്ദ്രീകരിച്ചുള്ള ഇബാദികളാണ്.

2. റിപ്പോര്‍ട്ട് ഫണ്ടമെന്റലിസ്റ്റുകള്‍ എന്ന് വിളിക്കുന്ന വഹ്ഹാബികള്‍(സലഫികള്‍)/ഇഖ്വാനികള്‍/വിപ്ലവ ശിയാക്കള്‍ എല്ലാവരും കൂടി ചേര്‍ന്നാല്‍ ലോക മുസ്ലികളുടെ 3% മാത്രം.

3. ബാക്കിയുള്ള 1% ആധുനികവാദികള്‍.

ഒന്നുക്കൂടി വ്യക്തമാക്കാന്‍ പട്ടിക സഹായിക്കും.

പരമ്പരാഗത സുന്നികള്‍ 86.40%
പരമ്പരാഗത ശിയാക്കള്‍ 9.12%
ഇബാദികള്‍ 0.48%
സലഫികള്‍/ഇഖ് വാനികള്‍/വിപ്ലവ ശിയാക്കള്‍ 3.00%
ആധുനിക വാദികള്‍ 1.00%
ആകെക്കൂടി 100.00%


വിവിധ മദ്ഹബുകള്‍ പിന്തുടരുന്നവരുടെ ശതമാനം

മദ്ഹബ് % ആകെ മുസ്ലിംകളില്‍ % സുന്നികളില്‍
ഹനഫി 43.68% 50.40%
ശാഫി 26.88% 31.00%
മാലികി 14.40% 16.50%
ഹന്‍ബലി 1.92% 2.10%
ആകെക്കൂടി 86.88% 100.00%

റിപ്പോര്‍ട്ട് തയ്യാറാക്കിയതു the royal islamic strategic studies centre
(المركز الملكي للبحوث والدراسات الإسلامية (مبدأ എന്ന അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. പേരു സൂചിപ്പിക്കുന്നതു പോലെ ജോര്‍ദാന്‍റെ അബ്ദുല്ല രാജാവിന്‍റെ കീഴിലുള്ളതാവണം സ്ഥാപനം.
ആകെയുള്ള 500 പേരില്‍ ആദ്യ 50 സ്ഥാനം പിടിച്ചവരെക്കുറിച്ച് ഫോട്ടോ സഹിതം വിശദീകരണമുണ്ട്. പിന്നിടുള്ള 450 പേരെ പ്രത്യേക റാങ്ക് നിശ്ചയിക്കതെയാണ് നല്കിയ്ട്ടുള്ളത്.

സ്വാവാഭികമായും ഒന്നാം സ്ഥാനം ഇരു തിരുഗേഹങ്ങളുടെയും സേവകന്‍ അബ്ദുല്ല രാജാവിനാണ്. അള്‍ട്രാ സലഫിസത്തിന്‍റെ സ്വാധീനം കുറച്ചു സഊദി അറേബ്യയില്‍ മാറ്റത്തിന്‍റെ കാറ്റ്‌ വീശിത്തുടങ്ങിയതാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അദ്ദേഹം മുന്നിലെത്താന്‍ കാരണം. പിന്നെ രണ്ടാം സ്ഥാനം 2003 മുതല്‍ തുര്‍ക്കിയുടെ പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന ത്വയ്യിബ് ഉര്‍ദുഗാനാണ്. കമാലിസ്റ്റ് പട്ടാളാധിപത്യത്തില്‍ നിന്നും മത സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യത്തിലേക്കും തുര്‍ക്കിയെ നയിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ആ സ്ഥാനത്തിന് എന്തു കൊണ്ടും അര്‍ഹന്‍ തന്നെ. 3-സ്ഥാനം ഇറാന്‍റെ പരമോന്നത നേതാവ് അലി ഖാംനഇ.

അമീറുല്‍ മുഅമിനീന്‍ എന്നാ സ്ഥാനപ്പെരുള്ള രണ്ടുപേര്‍ ലിസ്റ്റിലുണ്ട്. അഞ്ചാം സ്ഥാനത്തുള്ള മൊറോക്കോ രാജാവ് മുഹമ്മദ്‌ ആറാമന്‍, 23- സ്ഥാനത്തുള്ള HIS ROYAL EMINENCE AMIRUL MU’MININ SHEIKH AS SULTAN MUHAMMADU SA’ADU ABUBAKAR III നൈജീരിയന്‍ മുസ്ലിംകളുടെ ആത്മീയ നേതാവാണ്.



ഇന്ത്യയില്‍ നിന്ന് ആദ്യ അമ്പതില്‍ സ്ഥാനം പിടിച്ചവര്‍ ഇവരാണു.
1) 26 Mufti Muhammad Akhtar RazaKhan Qaadiri Al Azhari Barelwi Leader and Spiritual Guide
2) 40- Maulana Mahmood Madani Leader and Executive Member of Jamiat Ulema-e-Hind, India
3) 47-His Holiness Dr Syedna MohammadBurhannuddin Saheb The 52nd Da‘i l-Mutlaq of the Dawoodi Bohras

പേരുകളും അതിന്‍റെ മുമ്പിലുള്ള ആദരസൂചകങ്ങളളും റിപ്പോര്‍ട്ടില്‍ നിന്ന് അപ്പടി പകര്‍ത്തിയതാണ്.

450പേരില്‍ ചിലരുടെ പേരു കേട്ടാല്‍ മൂക്കത്ത് വിരല്‍ വെച്ചു പോവും. കാരണം ഇവരുടെയൊക്കെ മുസ്‌ലിം വ്യക്തിതത്വില്‍ നിന്നാണ് അവരുടെ സ്വാധീനം കണക്കാക്കിയതെന്നു റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. അങ്ങനെയെങ്കില്‍ ലിസ്റ്റില്‍ പെടാന്‍ പാടില്ലാത്ത പലരും അതില്‍ സ്ഥാനം പിടിക്കുകയും ഉല്‍പ്പെടെണ്ട പലരും തഴയപ്പെടുകയും ചെയ്തിണ്ട്.
അസ്ഗ്ര്‍ അലി എഞ്ചിനീയര്‍, ഷാരൂഖ് ഖാന്‍, ഡല്‍ഹി ഇമാം, മുന്‍ പ്രസിഡന്റ്‌ അബ്ദുല്‍ കലാം തുടങ്ങിയവരൊക്കെയുള്ള ഈ ലിസ്റ്റില്‍ ലോകത്തെ മിക്കവാറും എല്ലാ മുസ്‌ലിം വിഭാഗങ്ങളും അതു പോലെ മുസ്‌ലിം കമ്മ്യൂണിറ്റികളും അവരുടെ നേത്രതങ്ങളിലൂടെ ലിസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍, ലോകത്തെ ഏറ്റവും സംഘടിതമായ മുസ്‌ലിം ന്യൂനപക്ഷം ജീവിക്കുന്ന കേരളക്കരയില്‍നിന്നും ആരെയും കണ്ടില്ല. ഇത് ലിസ്റ്റ് അപൂര്‍ണ്മാക്കുന്നതിനപ്പുറം കേരള മുസ്ലികള്‍ക്ക് എന്തുകൊണ്ടോ ലോക മുസ്‌ലിം മുഖ്യധാരയില്‍നിന്നും പുറത്താണെന്ന സന്ദേശം നല്‍കുന്നു. ലോക മുസ്‌ലിം സമൂഹവുമായി (പ്രതേകിച്ചും പരമ്പരാഗത മുസ്ലിംകളുമായി) സാംസ്കാരിക ബന്ധം സ്ഥാപിക്കുന്നതില്‍ നമ്മുടെ പിന്നാക്കമായതാവണം ഇതിനു കാരണം. സാധാരണ ഇത്തരം ലിസ്റ്റുകളില്‍ പ്രത്യക്ഷപ്പെടാറുള്ള മാന്യദേഹം 2009 ലെ ലിസ്റ്റില്‍ സ്ഥാനം പിടിച്ചിരുന്നെങ്കിലും ഇപ്രാവശ്യം ഒഴിവാക്കപെട്ടവരുടെ ലിസ്റ്റിലാണ് കണ്ടത്. 80 ലക്ഷത്തോളം വരുന്ന കേരളത്തിനകത്തും പുറത്തും സംഘടിതമായി ജീവിക്കുകയും ചെയ്യുന്ന മലയാളി മുസ്‌ലിം സമൂഹത്തിന്‍റെ നിറ സാന്നിധ്യമായി നിലകൊള്ളുന്ന പാണക്കാട് തങ്ങന്മാരും കേരളത്തിലെ പരമ്പരാഗത മുസ്‌ലിം പണ്ഡിത നേതൃത്വവും പരാമര്ശിക്കപ്പെടാതെപോയത് എന്തുകൊണ്ടാണെന്നു പഠനവിധേയമാക്കപ്പെടണം.

ഏതായാലും മുസ്‌ലിം ലോകത്തെ ചലനങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ ഈ റിപ്പോര്‍ട്ട് വായിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതാണ്. ഈ ലിങ്കില്‍ അമര്‍ത്തിയാല്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഇറക്കാം.