2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

ബാബരി മസ്ജിദ് കോടതി പറയുന്നത്

അങ്ങനെ ലോകം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന ബാബറിമസ്ജിദ് - രാമ ജന്മ ഭൂമി തര്‍ക്കം സംബന്ധിച്ച അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ചിന്‍റെ വിധി പുറത്തുവന്നിരിക്കുന്നു. 120 കോടിയോളം വരുന്ന ഇന്ത്യന്‍ ജനത ശ്വാസമടക്കിപിടിച്ചാണ് ഈ വിധിക്കു വേണ്ടി കാത്തിരുന്നത്. വിധിയെക്കാലേറെ വിധിക്കു ശേഷം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചായിരുന്നു പലരുടെയും ആശങ്ക. ഏതായാലും കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞതു പോലെ 1992-ല്‍ നിന്നു നാട് ഒരു പാടു വളര്‍ന്നിരിക്കുന്നു. വര്‍ഗ്ഗീയതയുടെയും മതഭ്രാന്തിന്റെയും വക്താക്കളെ ജനങ്ങള്‍ വെറുക്കുകയും പുരോഗതിയുടെയും സമാധാനത്തിന്‍റെയും വഴിയിലേക്കു ജനങളുടെ ശ്രദ്ധ തിരിയുകയും ചെയ്തിട്ടുണ്ട്. അതു കൊണ്ടാവണം വലിയ പ്രശ്നങ്ങളില്ലാതെ വിധി ദിവസം കടന്നു പോയത്.

അംഗീകരിക്കപ്പെട്ട ഒരു ഭരണഘടനയനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ ബോധിച്ചാലും ഇല്ലെങ്കിലും കോടതി വിധി മാനിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനെ നിയമ പരമായ മാര്‍ഗത്തിലൂടെ നേരിടുകയും വേണം. കാര്യങ്ങള്‍ ഇങ്ങനൊക്കെയാണെങ്കിലും ശരി തെറ്റുകള്‍ ചര്‍ച്ച ചെയ്യുന്നത് ഒരു അപരാധമായി കാണേണ്ടതില്ല. കാരണം വിധി പറയുന്നവരും മനുഷ്യരായത് കൊണ്ട് ബാഹ്യമായ ഒരുപാട് ഘടകങ്ങള്‍ വിധിയെ സ്വാധീനിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. മാധ്യമങ്ങള്‍ രൂപപ്പെടുത്തുന്ന പൊതു അഭിപ്രായം, വിധിയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍,
ന്യായാധിപന്‍റെ വ്യക്തിഗതമായ സമീപനങ്ങള്‍ അങ്ങനെ പലതും. മാധ്യമങ്ങളുടെ കെണിയില്‍ വീണു മുന്‍പ്‌ കേരള ഹൈക്കോടതിയിലെ ഒരു ന്യായാധിപന്‍ ഇല്ലാത്ത ലൌ ജിഹാദിനെക്കുറിച്ചു വല്ലാത്ത ചില നിരീക്ഷണങ്ങള്‍ നടത്തിയതും പിന്നീട് സത്യം ബോധിച്ച മറ്റൊരു ജഡ്ജി അതു ശക്തമായി തിരുത്തിയതും നാം കണ്ടതാണല്ലോ.

പലരും പ്രതികരിച്ചത് പോലെ ഇതു തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിധിക്കപ്പുറം തങ്ങള്‍ക്ക് കൂടുതല്‍ ഉചിതമെന്ന് തോന്നിയ ഒരു ഒത്തു തീര്‍പ്പു ഫോര്‍മുലയാണ്. ജസ്റ്റിസ്‌ അഗര്‍വാളും ജസ്റ്റിസ് ശര്‍മയും പറയുന്നത് അമ്പലം പൊളിച്ചുമാറ്റി പണിതതായതിനാല്‍ മസ്ജിദ് എന്ന പദവിയ്ക്ക് അര്‍ഹമല്ല 1992- ഡിസംബര്‍ 6 നു തകര്‍ക്കപ്പെട്ട കെട്ടിടം അതുകൊണ്ടുതന്നെ അത് വഖ്‌ഫിന്‍റെ പരിധിയില്‍ വരുന്നില്ല അതെന്നുമാണ്. മാത്രമല്ല തകര്‍ക്കപ്പെട്ട മന്ദിരത്തിന്റെ മധ്യഭാഗത്തുള്ള താഴിക ക്കുടത്തിന്റെ താഴെയാണ് ശ്രീരാമന്‍റെ ജന്മസ്ഥലമത്രെ. അതി പുരാതന കാലം മുതല്‍ ഹൈന്ദവര്‍ ഇവിടെ പൂജ നടത്തി വരുന്നതായും ജഡ്ജിമാര്‍ അഭിപ്രായപ്പെടുന്നു. വ്യക്തമായ തെളിവുകല്‍ക്കപ്പുറം ഒരു വിഭാഗത്തിന്‍റെ വിശ്വാസങ്ങളെ അപ്പടി അംഗീകരിക്കുകയാണ് ഇവിടെ കാണുന്നത്.

എന്നാല്‍ ജസ്റ്റിസ് ഖാന്‍റെ നിരീക്ഷണങ്ങള്‍ കുറച്ചുകൂടി വ്യത്യസ്തമാനു. ബാബറോ അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ കല്പനപ്രകാരം മറ്റാരെങ്കിലുമോ മസ്ജിദ്‌ ആയി നിര്മിച്ചതാണ് തര്‍ക്കതിലുണ്ടായിരുന്ന മന്ദിരം. പള്ളി പണിയുന്നതിനു വേണ്ടി ക്ഷേത്രം തകര്‍ക്കപെട്ടിട്ടില്ല. മറിച്ചു എന്നോ തകര്‍ന്നുപോയ ക്ഷേത്രാവശിഷ്ടങ്ങള്‍ അവിടെ ഉണ്ടായിരുന്നു. അതിന്‍റെ ചില ഭാഗങ്ങള്‍ പള്ളി നിര്‍മാണത്തിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. പള്ളി നിര്‍മാണത്തിനും എത്രയോ മുമ്പ് തന്നെ പള്ളിയുടെ സ്ഥാനം കൂടി ഉള്‍കൊള്ളുന്ന വിശാലമായ പ്രദേശത്താണ് രാമജന്മഭൂമിയെന്നു ഹിന്ദുക്കള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ആ സ്ഥലം പിന്നീട് പള്ളി നിര്മിക്കപെട്ട തര്‍ക്ക സ്ഥലം ഉള്‍പ്പെടെ ഏതെങ്കിലും പ്രത്യേക ഏരിയയാണെന്ന വിശ്വാസം ഉണ്ടായിരുന്നില്ല. 1855 ഏറെ മുമ്പ്‌ രാംച്ചബൂത്രിയും സീത റസോയിയും നിലവില്‍ വരികയും ഹിന്ദുക്കള്‍ പൂജ നടത്തുകയും ചെയ്തിരുന്നു. ഒരു കോമ്പൗണ്ടിനുള്ളില്‍ മുസ്‌ലിംകളും ഹിന്ദുക്കളും ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു പോന്നിരുന്നത് ഒരത്യപൂര്‍വ്വ സംഭവമായി അദ്ദേഹം വിലയിരുത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ തന്നെ മൊത്തം സ്ഥലം രണ്ടുകൂട്ടരുടെയും സംയുക്ത ഉടമസ്ഥാവകാശത്തിലാണെന്നു അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. സൗകര്യത്തിനു വേണ്ടി രണ്ടുകൂട്ടരും വ്യത്യസ്ത സ്ഥലങ്ങളാണ് ആരാധനയ്ക്കു വേണ്ടി ഉപയോഗിച്ചെതെങ്കിലും ആ സ്ഥലങ്ങള്‍ പ്രത്യേകമായി തങ്ങളുടെ കൈവശം വന്നതെന്ന് രണ്ടു കൂട്ടര്‍ക്കും തെളിയിക്കാന്‍ കഴിയാത്തത്‌ കൊണ്ട് മുഴുവന്‍ സ്ഥലവും രണ്ടുകൂട്ടരുടെയും അവകാശമാണെന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ വിധി പറയുമ്പോള്‍ അദ്ദേഹം പറയുന്നത് മസ്ജിദിന്‍റെ മദ്ധ്യ താഴികക്കുടം നിലനിന്ന ആ ഭാഗം ഉള്‍പ്പെട്ട സ്ഥലം ഹിന്ദുക്കള്‍ക്ക്‌ നല്‍കണമെന്നാണ്. അതിനു കണ്ടെത്തിയ ന്യായം 1949 നു അല്പം പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ അതാണ്‌ രാമന്‍റെ ജന്മസ്ഥാനമെന്നു ഹിന്ദുക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു വെന്നാണ്. നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ ആരാധന നടത്തിവരുന്ന സ്ഥലമാണത് എന്ന യാഥാര്‍ത്ഥ്യം സൗകര്യപൂര്‍വ്വം തമസ്കരിക്കുന്നു. വ്യക്തമായ നിരീക്ഷണങ്ങള്‍ നടത്തിയ ജഡ്ജി പോലും വിധിയില്‍ തെളിവുകള്‍ക്കപ്പുറം സഞ്ചരിക്കുന്നു. മറ്റു ജഡ്ജിമാര്‍ പൂര്‍ണമായും ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ട സ്ഥലത്ത് ഒരു ഔദാര്യമായിട്ടാണ് മുസ്ലിംകള്‍ക്ക് മൂന്നിലൊന്ന് ഭൂമി നല്‍കണമെന്ന് പറഞ്ഞത്.

ഏതായാലും സുപ്രീംകോടതിയെ സമീപിക്കാന്‍ സുന്നി വഖ്‌ഫ്‌ ബോര്‍ഡ് തീരുമാനിച്ച സ്ഥതിയ്ക്കു ന്യായയുക്തമായ ഒരു തീരുമാനം നമുക്ക് പ്രതീക്ഷിക്കാം.

വിധിക്ക് ശേഷം വന്ന പ്രതികരണങ്ങളില്‍ ഏറ്റവും രസകരമായി തോന്നിയത് രഥമുരുട്ടി വര്‍ഗീയതയുടെ വിത്ത് വിതച്ചു അതില്‍ അധികാരം സ്വപ്നം കണ്ടു നടന്ന അദ്വാനിയുടെ വാക്കുകളാണ്. ക്ഷമയോടെയും പക്വതയോടെയും രാജ്യം വിധി സ്വീകരിച്ചതില്‍ സന്തുഷ്ടനാണത്രെ അദ്ദേഹം. തര്‍ക്കസ്ഥലം മുസ്ലിംകള്‍ക്ക് നല്‍കണമെന്ന് വിധി വന്നിരുന്നുവെങ്കില്‍ ഇതേ പക്വതയോടെ വിധി സ്വീകരിക്കാന്‍ തന്‍റെ അനുയായികള്‍ തയ്യരാവുമായിരോന്നോയെന്നു അദ്ദേഹം ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. എല്ലാ മുസ്ലികളും ഭീകരരല്ലെങ്കിലും ഭീകരരെല്ലാം മുസ്ലികളാണെന്നു സിദ്ധാന്തിക്കുന്ന അദ്വാനി വിധി എതിരായിട്ടും മുസ്‌ലിംകള്‍ കാണിച്ച പക്വത തന്‍റെ അനുയായികള്‍ക്ക് മാതൃകയായി പഠിപ്പിച്ചു കൊടുത്താല്‍ ഇന്ത്യയെന്ന രാഷ്ട്രം സമാധാനപരമായി മുന്നോട്ടു പോവും.

3 അഭിപ്രായങ്ങൾ:

  1. ഈ വിധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് വിധി പ്രസ്താവിച്ച ജഡ്ജുമാര് പോലും ചിന്തിച്ചില്ലേ എന്ന് സംശയിച്ചു പോകുന്നു.

    നാളെ നിങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആരെങ്കിലും ഒരു വിഗ്രഹം ബലമായി പ്രതിഷ്ഠിക്കുകയും അത് തങ്ങളുടെ മതവുമായി വൈകാരിക ബന്ധം പുലര്ത്തുന്ന സുപ്രധാന സ്ഥലമാണെന്ന് ഒരു മതവിഭാഗം വിശ്വസിക്കുന്നുവെന്ന് ബോധ്യപ്പെടുകയും ചെയ്താല് കോടതി പ്രസ്തുത സ്ഥലത്തെക്കുറിച്ച് എന്തു തീര്പ്പു കല്പ്പിക്കുമെന്ന് അറിയാന് ആര്ക്കാണ് ജിജ്ഞാസയില്ലാതിരിക്കുക.

    വിഗ്രഹം സ്ഥാപിച്ചത് 1949ല് മാത്രമാണെന്ന് വിധി ന്യായത്തില് പറയുന്നുണ്ടത്രേ. എന്നാലും ആ വിഗ്രഹങ്ങള് അവിടെ നിന്ന് നീക്കം ചെയ്യാന് പാടില്ല പോലും!!!!!!.....
    ഇതിനേക്കാള് നല്ലത് ന്യായമെല്ലാം നിങ്ങളുടെ വശത്താണ്. നിങ്ങള്ക്കവകാശപ്പെട്ട ഭൂമിയാണ് എന്നാലും നിങ്ങള് ഭൂരിക്ഷത്തിന്റെ വികാരവും വിശ്വാസവും മാനിക്കണെന്നങ്ങു വിധിക്കുന്നതായിരുന്നില്ലേ. അല്ലെങ്കിലും അതു തന്നെയല്ലേ കോടതി പറയാതെ പറഞ്ഞിരിക്കുന്നത്.......

    മറുപടിഇല്ലാതാക്കൂ
  2. ബാബറി തകര്‍ക്കുകയും രാമക്ഷേത്രം നിര്‍മാണത്തിന് വേണ്ട സാമഗ്രികള്‍ ഒരുക്കുകയും ചെയ്തു കാത്തു നില്‍ക്കുന്ന ഹിന്ദുമത ബ്രന്തന്മാരെ അവഗണിച്ചുള്ള ഒത്തു തീര്പ്പു വിജയിക്കില്ലന്നു മനസ്സിലാക്കി നടത്തിയ ഒരു വീതം വെപ്പാനിതെന്നു വിധിയിലെ വൈരുധ്യങ്ങള്‍ കൊണ്ട് തന്നെ മനസ്സിലാവും. ഇനിയും രാഷ്ട്രീയ ലാഭത്തിനു വേണ്ടി രാമനെ ഉപയോഗിക്കാതിരിക്കാനും ഹിന്ദു വിഭാഗത്തെ തൃപ്തിപ്പെടുത്താനും ഇതേ വഴിയുല്ലുവെന്നു കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ കരുതുന്നുവെന്ന് ശേഷമുണ്ടായ പ്രതികരണത്തില്‍ നിന്നു മനസ്സിലാവും. മുസ്ലിംകള്‍ക്ക് ഇതിലും കൂടുതല്‍ അര്‍ഹാതയില്ലയെന്നു പറഞ്ഞു സമാധാനിക്കാനാണ് മുസ്ലിം പക്ഷ ജനസാമാന്യവും ശ്രമിക്കുന്നത് . ഇത് ന്യായ വിധിയല്ല, പകരം നമുക്ക്, അഥവാ ഇന്ത്യക്കാര്‍ക്ക് വിധിച്ചിട്ടുള്ള ഗതി എന്നെ പറയാനാവൂ. രാഷ്ട്രീയ നേത്രുത്തതിനു സാധിക്കാതെ പോയത് ജഡ്ജിമാര്‍ മുന്നൂട്ടുവേച്ച തീര്‍പ്പ്‌.

    മറുപടിഇല്ലാതാക്കൂ