2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

ഗോള്‍ഡ്‌ ദീനാര്‍ തിരിച്ചു വരുമോ?


ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം മലേഷ്യയില്‍ നിന്നു ഒരു വാര്‍ത്തയുണ്ടായിരുന്നു. മലേഷ്യന്‍ സ്റ്റേറ്റായ കലാന്താനിലെ സര്‍ക്കാര്‍ സ്വര്‍ണ്ണ ദീനാര്‍ ഇറക്കാന്‍ തീരുമാനിച്ചുവെന്നുതായിരുന്നു അത്. നിലവിലുള്ള മലേഷ്യന്‍ നാണയമായ റിംഗിറ്റിനൊപ്പം ഈ നാണയവും ഔദ്യോഗിക കൈമാറ്റ മാധ്യമമായി സ്വീകരിക്കാന്‍ ഗവണ്‍മെന്റ് ഉത്തരവിറക്കുകയും അതിന്‍റെ കൈമാറ്റ നിരക്ക്‌ (exchange rate) നിശ്ചയിക്കുകയും ചെയ്തു. 1921 ലെ ഉസ്മാനിയ ഖിലാഫത്തിന്‍റെ തകര്‍ച്ചയ്ക്കു ശേഷം ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇങ്ങനെയൊരു നീക്കം.

സ്വര്‍ണ്ണ ദീനാറിന്‍റെ മടങ്ങി വരവിനു വേണ്ടി വീറോടെ വാദിച്ചു കൊണ്ടിരിക്കുന്ന ഒരു പറ്റം സാമ്പത്തിക വിദഗ്ദര്‍ക്ക് അതൊരു സന്തോഷ വാര്‍ത്തയായിരുന്നു. 90-കളുടെ അവാസാന സമയത്ത്‌ മലേഷ്യയെയും ഇന്തോനേഷ്യയെയും പിടിച്ചുകുലുക്കിയ സാമ്പത്തിക പ്രതിസന്ധിയും അന്നാട്ടിലെ നാണയങ്ങള്‍ക്കുണ്ടായ വിലയിടിവുമാണ് ഗോള്‍ഡ്‌ ദീനാറിന്‍റെ വീണ്ടുമുള്ള രംഗ പ്രവേശത്തെക്കുറിച്ച് ഗൌരവമായി ചിന്തിക്കാന്‍ പല സാമ്പത്തിക ശാസ്ത്രജ്ഞരെയും രാഷ്ട്രീയ നേതാക്കളെയും പ്രേരിപ്പിച്ചത്.

മലേഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന മഹാതിര്‍ മുഹമ്മദ് 2002-ല്‍ മുസ്ലിം രാജ്യങ്ങള്‍ക്കിടയിലുള്ള വിപണന(ട്രേഡ്)ത്തില്‍ കൈമാറ്റ മാധ്യമമായി (medium of exchange) ഗോള്‍ഡ്‌ ദീനാര്‍ ഉപയോഗിക്കുന്നതിന്‍റെ സാധ്യതകളെക്കുറിച്ച് പ്രായോഗികമായ ചില നിലപാടുകള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. ഡോളറിന്‍റെ മേല്‍ക്കോയ്മയിലൂടെ അമേരിക്ക മുസ്ലിം രാജ്യങ്ങളടക്കമുള്ള മൂന്നാം ലോക രാഷ്ട്രങ്ങളെ പരോക്ഷമായി നിയന്ത്രിക്കുന്നതും അമേരിക്കന്‍ ഡോളറിനു വെല്ലുവിളിയെന്നോണം യൂറോപ്യന്‍ കൂട്ടായ്മയില്‍ യൂറോ പിറന്നു വീണതും 9/11 ഫലമായി രൂപപെട്ട ആഗോള രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളും തകര്‍ന്നു കൊണ്ടിരിക്കുന്ന ആര്‍ത്തി (greed) യിലധിഷ്ടിതമായ മുതലാളിത്ത ബാങ്കിംഗ് മേഖലയിലേക്ക് മെല്ലെയാണെങ്കിലും ഇസ്‌ലാമിക ശരീഅത്ത്‌ അടിസ്ഥാനപെടുത്തിയുള്ള നൈതിക ബാങ്കിംഗ് (ethical banking) കടന്നു വരവും നിര്‍ദിഷ്ട ഗോള്‍ഡ്‌ ദീനാറിന് സാമ്പത്തിക-രാഷ്ട്രീയ-മതകീയ മാനങ്ങള്‍ നല്‍കുകയുണ്ടായി. ഗോള്‍ഡ്‌ ദീനാറിന് വേണ്ടി   ഒട്ടേറെ സാമ്പത്തിക വിദഗ്ധര്‍  രംഗത്തു വരികയും ചെയ്തു.


ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മൂല കാരണമായി പലരും വിലയിരുത്തുന്നത് നിലവിലുള്ള ആന്തരിക മൂല്യ
(intrinsic value) മില്ലാത്ത ആധുനിക പേപ്പര്‍ നാണയങ്ങളാണ (fiat currency). 1971 വരെ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്വര്‍ണ്ണം നാണ്യ വ്യവസ്ഥയുടെ ഭാഗമായിരുന്നു. രണ്ടാം ലോക മഹായുദ്ധാനന്തരം സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ അമേരിക്കന്‍ നേത്രത്വത്തില്‍ നടപ്പാക്കിയ ബ്രെട്ടന്‍ വുഡ്സ് സിസ്റ്റം അനുസരിച്ചു മിക്കവാറും എല്ലാ രാഷ്ട്രങ്ങളും തങ്ങളുടെ നാണയം അമേരിക്കന്‍ ഡോളറുമായി പെഗ്ഗ് ചെയ്യുകയും അമേരിക്കന്‍ ഡോളര്‍ ഒരു ഔണ്‍സ് (31.10g) സ്വര്‍ണ്ണത്തിനു 35 ഡോളര്‍ നിരക്കില്‍ നിശ്ചയിക്കപെടുകയും ചെയ്തു. 70 കളുടെ ആദ്യത്തില്‍ അമേരിക്കന്‍ ഡോളരിലുള്ള വിശ്വാസം നഷ്ടപെട്ട പല രാജ്യങ്ങളും തങ്ങളുടെ പക്കലുള്ള ഡോളര്‍ നല്‍കി അമേരിക്കന്‍ ട്രഷറിയില്‍ നിന്നും കൂട്ടത്തോടെ സ്വര്‍ണ്ണം ഈടാക്കിയതോടെ ഒരു മുന്നറിയിപ്പുമില്ലാതെ പ്രസിഡന്‍റ് നിക്സണ്‍ ഡോളര്‍-സ്വര്‍ണ്ണ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് നിലവിലുള്ള സ്വതന്ത്ര നാണയ കൈമാറ്റ രീതി ഉടലെടുക്കുന്നത്.

അതിനു ശേഷം കഴിഞ്ഞ നാല്‍പതു വര്‍ഷത്തിനിടയില്‍ നാണയ വിപണിയിലുണ്ടായ ചൂതാട്ടവും നാണയങ്ങളുടെ മൂല്യങ്ങളിലുണ്ടായ കയറ്റിറക്കങ്ങളും നാണയ പെരുപ്പവും (inflation) തന്മൂലമുള്ള വിലക്കയറ്റവും സാമ്പത്തിക തകര്‍ച്ചയും ഒരു തിരിച്ചുപോക്കിനെക്കുറിച്ചു ചിന്തിക്കാന്‍ സാമ്പത്തിക വിദഗ്ദ്ധരെയും രാഷ്ട്ര നേതാക്കളെയും ഒരുപോലെ പ്രേരിപ്പിക്കുന്നു. പ്രായോഗികമായി ഒരുപാടു തടസ്സങ്ങളുണ്ടെങ്കിലും സമാന്തര നാണയമായി സ്വര്‍ണ്ണ ദീനാറും വെള്ളി ദിര്‍ഹമും വികസ്സിപ്പിചെടുക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നവരാണ് മലേഷ്യന്‍ അന്താരാഷ്ട്ര ഇസ്ലാമിക്‌ വാഴ്സിറ്റി പ്രൊഫസ്സര്‍ കൂടിയായ ഡോ. അഹമദ്‌ കമീല്‍ മയ്ദിന്‍ മീര അടക്കമുള്ള ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രജ്ഞര്‍.

മനുഷ്യന്‍റെ ധനകാര്യത്തില്‍ സ്വര്‍ണ്ണത്തിന്‍റെയും വെള്ളിയുടെയും സ്ഥാനത്തെക്കുറിച്ച് മുസ്‌ലിം സാമൂഹ്യ ശാസ്ത്രജ്ഞരും കര്‍മ്മശാസ്ത്രജ്ഞരും വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇബ്നു ഖല്ദൂന്‍ തന്‍റെ മുഖദ്ദിമയില്‍ അദ്ധ്വാനത്തെക്കുറിച്ചും ജീവിതോപാധികളെക്കുറിച്ചും പറയുന്നിടത്ത് സ്വര്‍ണ്ണത്തെയും വെള്ളിയെയും നിരീക്ഷിക്കുന്നത് ചരക്കുകളുടെ മൂല്യത്തിന്‍റെ അളവായും (measure of value) മൂല്യത്തിന്‍റെ സൂക്ഷിപ്പായും (store of value) ദൈവം സൃഷ്ടിച്ച രണ്ടു വിലപിടിപ്പുള്ള ലോഹങ്ങളായിട്ടാണ്. ഇവയല്ലാത്ത മറ്റു വസ്തുക്കള്‍ ആരെങ്കിലും സൂക്ഷിപ്പായിവെച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് ഇവ വാങ്ങുക എന്ന ലക്ഷ്യത്തോടെയാണെന്നും വിപണിയില്‍ മറ്റുള്ളവയ്ക്കുണ്ടാകുന്ന മാറ്റംമറിച്ചിലുകളില്‍ നിന്നും ഇവ മുക്തമാണെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

ഇസ്ലാമിലെ ഇടപാടുശാസ്ത്രത്തിലെ (ഫിഖ്‌ഹ് അല്‍ മുആമലാത്ത്) അടിസ്ഥാന വിഷയങ്ങളിലൊന്നാണ് ബാര്‍ട്ടര്‍ ഇടപാടുകളിലും നാണയ കൈമാറ്റത്തിലുമുള്ള കടപ്പലിശ (രിബ അല്‍-നസീഅ) യുടെയും അധികപ്പലിശ (രിബ അല്‍-ഫദ്ല്‍) യുടെയും സാധ്യതകള്‍. സ്വര്‍ണ്ണവും വെള്ളിയും പലിശയ്ക്ക് വിധേയമാവുന്ന (രിബവി) വസ്തുക്കളുടെ ഗണത്തില്‍ പെടുത്തുന്നതിനു ശാഫി - മാലികി കര്‍മ്മശാസ്ത്ര പണ്ഡിതര്‍ നിര്‍ദ്ധാരണം ചെയ്തു കണ്ടെത്തിയ കാരണം പൊതുവെ അവ വിലയായി കണക്കാക്കപെടുന്നുവെന്നതാണ്. എന്നാല്‍ ഇങ്ങനെയൊരു സ്വഭാവം ഇവയ്ക്ക് രണ്ടിനുമല്ലാതെ മൂന്നാമാതൊന്നിനു ഇല്ലെന്നും ഇമാം നവവി അടക്കമുള്ള ശാഫിഈ കര്‍മ്മശാസ്ത്ര പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെയെങ്കില്‍ സ്വയമൂല്യമില്ലാത്ത, അടിസ്ഥാന നാണയങ്ങളുടെ താങ്ങില്ലാത്ത നിലവിലുള്ള പേപ്പര്‍ കറന്‍സികള്‍ സ്വര്‍ണ്ണത്തിനും വെള്ളിക്കും പകരം ഉപയോഗിക്കുനതിന്‍റെ ഇസ്ലാമിക സാധുത ചോദ്യം ചെയ്യപ്പെടും.

പക്ഷേ, പലരും ഈ നിര്‍ദ്ധാരണത്തെ ഉപയോഗിച്ചത് ഇസ്ലാമിലെ പലിശ-സകാത്ത്‌ നിയമങ്ങളില്‍ നിന്നു നിലവിലുള്ള കറന്‍സികളെ സംരക്ഷിക്കാനായിരുന്നു. അതിന്‍റെ ന്യായാന്യായങ്ങളെച്ചൊല്ലിയുള്ള തര്‍ക്കം ഇന്നും ഇസ്ലാമിക കര്‍മ്മശാസ്ത്ര ലോകത്ത്‌ സജീവമാണ്. എന്നാല്‍ ഈ നിര്‍ദ്ധാരണം സ്ഥിരതയുള്ള, ചാഞ്ചാട്ടം പരമാവധി കുറഞ്ഞ ഗോള്‍ഡ്‌ ദീനാര്‍/ സില്‍വര്‍ ദിര്‍ഹം അടിസ്ഥാനപെടുത്തിയുള്ള നാണ്യ വ്യവസ്ഥയുടെ തിരിച്ചുവരവിനോ അതിന്‍റെ സമാന്തര സംവിധാനത്തിന്‍റെ രൂപപെടുത്തലിനോയുള്ള പ്രേരകമായി കാണാന്‍ പലര്‍ക്കും കഴിഞ്ഞില്ല.

(അവസാനിക്കുന്നില്ല)


2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

കുടിവെള്ളവും കുപ്പിവെള്ളവും

ഒക്ടോബര്‍ 15 – ബ്ലോഗ് ആക്ഷന്‍ ദിവസം എന്ന പേരില്‍ നൂറിലധികം രാഷ്ട്രങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് ബ്ലോഗ്ഗര്‍മാര്‍ ഒരേ വിഷയത്തില്‍ ബ്ലോഗ്ഗുന്ന ദിവസം. ഈ വര്‍ഷത്തെ വിഷയം ജലമാണ്.

ജീവന്‍റെ അടിസ്ഥാന ഘടകമാണ് ജലം. അതിന്‍റെ നിലനില്പിനും ജലം കൂടിയേതീരൂ. മുഴുവന്‍ ജീവി വര്‍ഗത്തിന്‍റെയും സൃഷ്ടിപ്പ് ജലത്തില്‍ നിന്നാണെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു. ജീവന്‍റെ സാന്നിധ്യം തേടി ഭൂമിയുടെ പുറത്തേക്ക് മനുഷ്യന്‍ നടത്തുന്ന യാത്ര അന്വേഷിക്കുന്നതും ജലത്തെക്കുറിച്ചാണ്.

ഇക്കഴിഞ്ഞ ജൂലൈ മാസം ഐക്യരാഷ്ട്ര സഭ സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളം മനുഷ്യന്‍റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട കണക്കുക്കള്‍ നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ലോകത്താകമാനം 884 ദശലക്ഷം ജനങ്ങള്‍ക്ക്‌ ശുദ്ധ ജലം ലഭ്യമല്ല. കുടിവെള്ള പ്രശ്നം കാരണം ഒരോ ആഴ്ചയിലും അഞ്ചു വയസ്സിനു താഴെയുള്ള 38,000 കുഞ്ഞുങ്ങള്‍ മരിക്കുന്നുണ്ട്. ഇങ്ങനെ ഒരു ഭാഗത്ത്‌ മനുഷ്യന്‍ കുടിവെള്ളത്തിനു വേണ്ടി കഷ്ടപ്പെടുമ്പോള്‍ മറുഭാഗത്ത് ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കും വേണ്ടി നഷ്ടപെടുത്തുന്ന വെള്ളത്തിനു ഒരു നിയന്ത്രണവുമില്ല. ഭക്ഷ്യവസ്തുക്കള്‍, വസ്ത്ര നിര്‍മാണം, ടെക്നോളജി, വെള്ളക്കുപ്പി നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവാകുന്ന വെള്ളത്തിന്‍റെ കണക്ക് (water footprints) ഭീമമാണ്.

കുപ്പിവെള്ളം വളരെ മേന്മയേറിയതെന്ന ധാരണയാണ് പൊതുവേ പലര്‍ക്കും. ഇക്കഴിഞ്ഞ മാസം ഖത്തറില്‍ നിന്നിറങ്ങുന്ന ഇംഗ്ലീഷ് ദിനപത്രമായ The Peninsula ഇത് സംബന്ധിച്ച ഒരു വലിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിന്നു. കുപ്പിവെള്ളത്തേക്കാള്‍ നല്ലത് ടാപ്പ് വെള്ളമെന്നായിരുന്നു അതിന്‍റെ കാതല്‍. വെള്ളക്കുപ്പികള്‍ നിര്‍മിക്കാന്‍ വേണ്ടി വരുന്ന ഇന്ധനവും അത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഇതിനു പുറമേ. ഇതൊക്കെ കൊണ്ടുതന്നെ ജല സംരക്ഷണാര്‍ പ്രവര്‍ത്തിക്കുന്ന പല സംഘടനകളും കുപ്പിവെള്ളത്തിനെതിരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്ലാച്ചിമടയില്‍ ശ്രമിച്ചത് പോലെ കുടിവെള്ളം ഊറ്റി കുപ്പിവെള്ളമാക്കുന്ന കുത്തകകള്‍ക്ക് ലാഭമാല്ലാതെ മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ ഒരു പ്രശ്നമല്ലല്ലോ.

മറ്റൊരു കൂട്ടര്‍ അനാവശ്യമായി വെള്ളം ഉപയോഗിക്കുന്നവരാണ്. നാം മലയാളികള്‍ ആ കാര്യത്തില്‍ മുന്‍പന്തിയിലാണ്. ദിവസവും കുളിക്കുന്നത് നല്ല കാര്യം തന്നെ. പക്ഷേ അതിനു ചെലവഴിക്കുന്ന വെള്ളത്തിന്‌ നിയന്ത്രണം വേണം. ആവശ്യങ്ങള്‍ക്കാണെങ്കിലും അമിതവ്യയം മതം പ്രോത്സാഹിപ്പിക്കുന്നില്ല. അംഗസ്നാനം (വുദു) ചെയ്തുകൊണ്ടിരിക്കുന്ന സഅദ് (റ) വിന്‍റെ അടുത്തുകൂടി കടന്നുപോയ പ്രവാചകന്‍ (സ) അദ്ദേഹത്തോട് പറഞ്ഞു. “ സഅദേ നീ അമിതമായി (വെള്ളം) ഉപയോഗിക്കരുത്". ഉടനെ സഅദ് (റ) തിരിച്ചു ചോദിച്ചു "വുദുവില്‍ അമിതവ്യയമോ?” അതിനു തിരുദൂതരുടെ മറുപടി വളരെ ശ്രദ്ധേയമാണ് "തീര്‍ച്ചയായും. നീ ഒരു പുഴക്കരയിലാണെങ്കിലും (വെള്ളം അമിതമായി ഉപയോഗിക്കരുത്)”

വുദു ചെയ്യുന്നതിന് പ്രവാചകന്‍ ഉപയോഗിച്ചിരുന്നതു കേവലം അര ലിറ്റര്‍ വെള്ളമാണ്. കുളിക്കാന്‍ രണ്ടു ലിറ്ററും. നമ്മില്‍ എത്രപേര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയും. നിയന്ത്രണം തുടങ്ങേണ്ടത് വീട്ടില്‍ നിന്നുതന്നെ.

മാലിന്യക്കൂമ്പാരങ്ങള്‍ തള്ളുകവഴി ഇന്ന് നമ്മുടെ പുഴകളും കായലുകളും സമുദ്രങ്ങളും മലിനമായിരിക്കുന്നു. വഴികളിലും വെള്ളക്കെട്ടുകളിലും തണല്‍വൃക്ഷങ്ങല്‍ക്കരികിലും വിസര്‍ജ്ജിക്കുന്നത് ദൈവ കോപത്തിലേക്കും ശാപത്തിലെക്കും വഴിതുറക്കുമെന്നുള്ള പ്രവാചക അധ്യാപനത്തിന്‍റെ അന്ത:സത്ത മനസ്സിലാക്കിയവര്‍ക്ക് ഇത്തരത്തില്‍ ജല ഉറവിടങ്ങള്‍ മലിനമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.


ജലം ദൈവികാനുഗ്രഹങ്ങളില്‍ വളരെ ഏറെ പ്രധാനമാണ്ജലം, മഴ, പുഴ, സമുദ്രം, ഉറവ തുടങ്ങി ജലവുമായി ബന്ധപ്പെട്ട പലതിനെക്കുറിച്ചും ഖുര്‍ആന്‍ സംസാരിക്കുന്നുണ്ട്. താഴ്വാരങ്ങളിലൂടെ പുഴകള്‍ ഒഴുക്കുന്ന പൂന്തോപ്പുകളായിട്ടാണ് സ്വര്‍ഗ്ഗത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. തനിക്ക് യഥേഷ്ടം ലഭ്യമാകുന്നതു കൊണ്ട് അതിന്‍റെ വില മനസ്സിലാക്കാതെ അത് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു. അവരോടു ഖുര്‍ആന്‍ ചോദിക്കുന്നു "നിങ്ങളുടെ ജലം ഭൂമിയില്‍ താഴ്ന്നു പോവുകയാണെങ്കില്‍ ആരാണ് നിങ്ങള്‍ക്കു ഒഴുകുന്ന ഉറവുവെള്ളം കൊണ്ടുവന്നുതരിക?”

ഒരു സ്വകാര്യ വ്യക്തിയുടെ കയ്യില്‍ നിന്നും ബിഅര്‍ റൂമ (റൂമ കിണര്‍) വാങ്ങി വിശ്വാസി സമൂഹത്തിനു ദാനമായി സമര്‍പ്പിച്ച ഖലീഫ ഉസ്മാന്‍ (റ) ആകട്ടെ ജലത്തിനു വേണ്ടി യുദ്ധങ്ങള്‍ പ്രവചിക്കപ്പെടുന്ന 21 നൂറ്റാണ്ടിലെ മാതൃകാപുരുഷന്‍.

2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

ബാബരി മസ്ജിദ് കോടതി പറയുന്നത്

അങ്ങനെ ലോകം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന ബാബറിമസ്ജിദ് - രാമ ജന്മ ഭൂമി തര്‍ക്കം സംബന്ധിച്ച അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ചിന്‍റെ വിധി പുറത്തുവന്നിരിക്കുന്നു. 120 കോടിയോളം വരുന്ന ഇന്ത്യന്‍ ജനത ശ്വാസമടക്കിപിടിച്ചാണ് ഈ വിധിക്കു വേണ്ടി കാത്തിരുന്നത്. വിധിയെക്കാലേറെ വിധിക്കു ശേഷം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചായിരുന്നു പലരുടെയും ആശങ്ക. ഏതായാലും കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞതു പോലെ 1992-ല്‍ നിന്നു നാട് ഒരു പാടു വളര്‍ന്നിരിക്കുന്നു. വര്‍ഗ്ഗീയതയുടെയും മതഭ്രാന്തിന്റെയും വക്താക്കളെ ജനങ്ങള്‍ വെറുക്കുകയും പുരോഗതിയുടെയും സമാധാനത്തിന്‍റെയും വഴിയിലേക്കു ജനങളുടെ ശ്രദ്ധ തിരിയുകയും ചെയ്തിട്ടുണ്ട്. അതു കൊണ്ടാവണം വലിയ പ്രശ്നങ്ങളില്ലാതെ വിധി ദിവസം കടന്നു പോയത്.

അംഗീകരിക്കപ്പെട്ട ഒരു ഭരണഘടനയനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ ബോധിച്ചാലും ഇല്ലെങ്കിലും കോടതി വിധി മാനിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനെ നിയമ പരമായ മാര്‍ഗത്തിലൂടെ നേരിടുകയും വേണം. കാര്യങ്ങള്‍ ഇങ്ങനൊക്കെയാണെങ്കിലും ശരി തെറ്റുകള്‍ ചര്‍ച്ച ചെയ്യുന്നത് ഒരു അപരാധമായി കാണേണ്ടതില്ല. കാരണം വിധി പറയുന്നവരും മനുഷ്യരായത് കൊണ്ട് ബാഹ്യമായ ഒരുപാട് ഘടകങ്ങള്‍ വിധിയെ സ്വാധീനിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. മാധ്യമങ്ങള്‍ രൂപപ്പെടുത്തുന്ന പൊതു അഭിപ്രായം, വിധിയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍,
ന്യായാധിപന്‍റെ വ്യക്തിഗതമായ സമീപനങ്ങള്‍ അങ്ങനെ പലതും. മാധ്യമങ്ങളുടെ കെണിയില്‍ വീണു മുന്‍പ്‌ കേരള ഹൈക്കോടതിയിലെ ഒരു ന്യായാധിപന്‍ ഇല്ലാത്ത ലൌ ജിഹാദിനെക്കുറിച്ചു വല്ലാത്ത ചില നിരീക്ഷണങ്ങള്‍ നടത്തിയതും പിന്നീട് സത്യം ബോധിച്ച മറ്റൊരു ജഡ്ജി അതു ശക്തമായി തിരുത്തിയതും നാം കണ്ടതാണല്ലോ.

പലരും പ്രതികരിച്ചത് പോലെ ഇതു തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിധിക്കപ്പുറം തങ്ങള്‍ക്ക് കൂടുതല്‍ ഉചിതമെന്ന് തോന്നിയ ഒരു ഒത്തു തീര്‍പ്പു ഫോര്‍മുലയാണ്. ജസ്റ്റിസ്‌ അഗര്‍വാളും ജസ്റ്റിസ് ശര്‍മയും പറയുന്നത് അമ്പലം പൊളിച്ചുമാറ്റി പണിതതായതിനാല്‍ മസ്ജിദ് എന്ന പദവിയ്ക്ക് അര്‍ഹമല്ല 1992- ഡിസംബര്‍ 6 നു തകര്‍ക്കപ്പെട്ട കെട്ടിടം അതുകൊണ്ടുതന്നെ അത് വഖ്‌ഫിന്‍റെ പരിധിയില്‍ വരുന്നില്ല അതെന്നുമാണ്. മാത്രമല്ല തകര്‍ക്കപ്പെട്ട മന്ദിരത്തിന്റെ മധ്യഭാഗത്തുള്ള താഴിക ക്കുടത്തിന്റെ താഴെയാണ് ശ്രീരാമന്‍റെ ജന്മസ്ഥലമത്രെ. അതി പുരാതന കാലം മുതല്‍ ഹൈന്ദവര്‍ ഇവിടെ പൂജ നടത്തി വരുന്നതായും ജഡ്ജിമാര്‍ അഭിപ്രായപ്പെടുന്നു. വ്യക്തമായ തെളിവുകല്‍ക്കപ്പുറം ഒരു വിഭാഗത്തിന്‍റെ വിശ്വാസങ്ങളെ അപ്പടി അംഗീകരിക്കുകയാണ് ഇവിടെ കാണുന്നത്.

എന്നാല്‍ ജസ്റ്റിസ് ഖാന്‍റെ നിരീക്ഷണങ്ങള്‍ കുറച്ചുകൂടി വ്യത്യസ്തമാനു. ബാബറോ അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ കല്പനപ്രകാരം മറ്റാരെങ്കിലുമോ മസ്ജിദ്‌ ആയി നിര്മിച്ചതാണ് തര്‍ക്കതിലുണ്ടായിരുന്ന മന്ദിരം. പള്ളി പണിയുന്നതിനു വേണ്ടി ക്ഷേത്രം തകര്‍ക്കപെട്ടിട്ടില്ല. മറിച്ചു എന്നോ തകര്‍ന്നുപോയ ക്ഷേത്രാവശിഷ്ടങ്ങള്‍ അവിടെ ഉണ്ടായിരുന്നു. അതിന്‍റെ ചില ഭാഗങ്ങള്‍ പള്ളി നിര്‍മാണത്തിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. പള്ളി നിര്‍മാണത്തിനും എത്രയോ മുമ്പ് തന്നെ പള്ളിയുടെ സ്ഥാനം കൂടി ഉള്‍കൊള്ളുന്ന വിശാലമായ പ്രദേശത്താണ് രാമജന്മഭൂമിയെന്നു ഹിന്ദുക്കള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ആ സ്ഥലം പിന്നീട് പള്ളി നിര്മിക്കപെട്ട തര്‍ക്ക സ്ഥലം ഉള്‍പ്പെടെ ഏതെങ്കിലും പ്രത്യേക ഏരിയയാണെന്ന വിശ്വാസം ഉണ്ടായിരുന്നില്ല. 1855 ഏറെ മുമ്പ്‌ രാംച്ചബൂത്രിയും സീത റസോയിയും നിലവില്‍ വരികയും ഹിന്ദുക്കള്‍ പൂജ നടത്തുകയും ചെയ്തിരുന്നു. ഒരു കോമ്പൗണ്ടിനുള്ളില്‍ മുസ്‌ലിംകളും ഹിന്ദുക്കളും ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു പോന്നിരുന്നത് ഒരത്യപൂര്‍വ്വ സംഭവമായി അദ്ദേഹം വിലയിരുത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ തന്നെ മൊത്തം സ്ഥലം രണ്ടുകൂട്ടരുടെയും സംയുക്ത ഉടമസ്ഥാവകാശത്തിലാണെന്നു അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. സൗകര്യത്തിനു വേണ്ടി രണ്ടുകൂട്ടരും വ്യത്യസ്ത സ്ഥലങ്ങളാണ് ആരാധനയ്ക്കു വേണ്ടി ഉപയോഗിച്ചെതെങ്കിലും ആ സ്ഥലങ്ങള്‍ പ്രത്യേകമായി തങ്ങളുടെ കൈവശം വന്നതെന്ന് രണ്ടു കൂട്ടര്‍ക്കും തെളിയിക്കാന്‍ കഴിയാത്തത്‌ കൊണ്ട് മുഴുവന്‍ സ്ഥലവും രണ്ടുകൂട്ടരുടെയും അവകാശമാണെന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ വിധി പറയുമ്പോള്‍ അദ്ദേഹം പറയുന്നത് മസ്ജിദിന്‍റെ മദ്ധ്യ താഴികക്കുടം നിലനിന്ന ആ ഭാഗം ഉള്‍പ്പെട്ട സ്ഥലം ഹിന്ദുക്കള്‍ക്ക്‌ നല്‍കണമെന്നാണ്. അതിനു കണ്ടെത്തിയ ന്യായം 1949 നു അല്പം പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ അതാണ്‌ രാമന്‍റെ ജന്മസ്ഥാനമെന്നു ഹിന്ദുക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു വെന്നാണ്. നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ ആരാധന നടത്തിവരുന്ന സ്ഥലമാണത് എന്ന യാഥാര്‍ത്ഥ്യം സൗകര്യപൂര്‍വ്വം തമസ്കരിക്കുന്നു. വ്യക്തമായ നിരീക്ഷണങ്ങള്‍ നടത്തിയ ജഡ്ജി പോലും വിധിയില്‍ തെളിവുകള്‍ക്കപ്പുറം സഞ്ചരിക്കുന്നു. മറ്റു ജഡ്ജിമാര്‍ പൂര്‍ണമായും ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ട സ്ഥലത്ത് ഒരു ഔദാര്യമായിട്ടാണ് മുസ്ലിംകള്‍ക്ക് മൂന്നിലൊന്ന് ഭൂമി നല്‍കണമെന്ന് പറഞ്ഞത്.

ഏതായാലും സുപ്രീംകോടതിയെ സമീപിക്കാന്‍ സുന്നി വഖ്‌ഫ്‌ ബോര്‍ഡ് തീരുമാനിച്ച സ്ഥതിയ്ക്കു ന്യായയുക്തമായ ഒരു തീരുമാനം നമുക്ക് പ്രതീക്ഷിക്കാം.

വിധിക്ക് ശേഷം വന്ന പ്രതികരണങ്ങളില്‍ ഏറ്റവും രസകരമായി തോന്നിയത് രഥമുരുട്ടി വര്‍ഗീയതയുടെ വിത്ത് വിതച്ചു അതില്‍ അധികാരം സ്വപ്നം കണ്ടു നടന്ന അദ്വാനിയുടെ വാക്കുകളാണ്. ക്ഷമയോടെയും പക്വതയോടെയും രാജ്യം വിധി സ്വീകരിച്ചതില്‍ സന്തുഷ്ടനാണത്രെ അദ്ദേഹം. തര്‍ക്കസ്ഥലം മുസ്ലിംകള്‍ക്ക് നല്‍കണമെന്ന് വിധി വന്നിരുന്നുവെങ്കില്‍ ഇതേ പക്വതയോടെ വിധി സ്വീകരിക്കാന്‍ തന്‍റെ അനുയായികള്‍ തയ്യരാവുമായിരോന്നോയെന്നു അദ്ദേഹം ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. എല്ലാ മുസ്ലികളും ഭീകരരല്ലെങ്കിലും ഭീകരരെല്ലാം മുസ്ലികളാണെന്നു സിദ്ധാന്തിക്കുന്ന അദ്വാനി വിധി എതിരായിട്ടും മുസ്‌ലിംകള്‍ കാണിച്ച പക്വത തന്‍റെ അനുയായികള്‍ക്ക് മാതൃകയായി പഠിപ്പിച്ചു കൊടുത്താല്‍ ഇന്ത്യയെന്ന രാഷ്ട്രം സമാധാനപരമായി മുന്നോട്ടു പോവും.