2011, ഫെബ്രുവരി 28, തിങ്കളാഴ്‌ച

ഈജിപ്ത്: ഒരു വന്‍മതിലിന്‍റെ തകര്‍ച്ച


നൈലിന്‍റെ ദാനമെന്നു  എല്ലാവരും പറയുന്ന  ഈജിപ്ത്  സംസ്കൃതിയുടെ കളിതൊട്ടിലും നാഗരികതയുടെ ഉറവിടവുമാണ്. ലോകത്തെ ഏറ്റവും പഴക്കമേറിയ രാഷ്ട്രങ്ങളിലോന്നായ ഈജിപ്ത് ഖുര്‍ആനും ബൈബിളും അടക്കമുള്ള വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. മിസ്ര്‍ എന്ന് അറബിയിലും മിസ്രയീം എന്ന് ഹീബ്രു]വിലും അറിയപ്പെടുന്ന തങ്ങളുടെ രാജ്യത്തെക്കുറിച്ച് ഈജ്പിതുകാര്‍ സാധാരണയായി പറയാറുണ്ട്‌ "മിസ്ര്‍ ഉമ്മു ദുന്‍യ" – ഈജിപ്ത് ലോകത്തിന്‍റെ മാതാവ്‌. അബുല്‍ അന്ബിയാ ഇബ്രാഹിം നബി (അ) യുടെ ഭാര്യയും തന്‍റെ മകന്‍ ഇസ്മായിന്‍റെ മതാവുമായ ഹാജറ (റ) ഈജിപ്തുകാരിയായതു കൊണ്ടാണ് ഈ പേര് വന്നതെനും അല്ലെന്നും ഭാഷ്യമുണ്ട്.
എന്‍റെ കാല ശേഷം നിങ്ങള്‍ ഈജിപ്ത് കീഴടക്കും അപ്പോള്‍ ആ ജനതയോട് നല്ല നിലയില്‍ വര്‍ത്തിക്കണം കാരണം അവര്‍ക്ക് നിങ്ങളുമായി കുടംബ ബന്ധവും ബാധ്യതയുമുണ്ട്എന്നാ അര്‍ത്ഥത്തില്‍ വിവിധ ഹദീസുകള്‍ ഇമാം മുസ്ലിം അടക്കമുള്ളവര്‍ നിവേദനം ചെയ്തതായി കാണാം. ഹാജറ (റ) യും നബി (സ) യുടെ പുത്രനായ ഇബ്രാഹിമിന്‍റെ മാതാവ്‌ മാരിയ (റ)യും ഈജിപുതുകാരാണെന്ന ഹദീസിന്‍റെ വിവക്ഷയെന്നു പണ്‍ഢിതന്മാര്‍ വിശദീകരിക്കുന്നു.
ദൈവികത വാദിച്ച ഫറോവമാരുടെ ചരിത്രമാണ് പുരതനാ മിസ്രയീം ദേശത്തിന് പറയാനുള്ളത്. പാര്‍ശ്വവത്കരിക്കപ്പെട്ട ഇസ്രായീല്യരെ രക്ഷിക്കാനായി പ്രവാചകന്‍ മൂസ നബി (അ) – മോശെ- വന്നതും ഫറോവ ചെങ്കടലില്‍ മുങ്ങിതാന്നതും ചരിത്രം പറയുന്നുവെങ്കില്‍ മൂന്നു പതിറ്റാണ്ടായി അടിച്ചമര്‍ത്തലുകളുടെ പുതിയ അധ്യായങ്ങള്‍ രചിച്ച ആധുനിക ഫറോവ പ്രതിഷേധത്തിന്‍റെ ജനകീയ സുനാമി ആഞ്ഞടിച്ചപ്പോള്‍ ഇത്രയും നാള്‍ കെട്ടിപിടിച്ചിരുന്ന അധികാര സിംഹാസനത്തില്‍ നിന്ന് മുങ്ങേണ്ട ഗതികേടിനെ ക്കുറിച്ചാണ് വര്‍ത്തമാനം നമ്മോട് പറയുന്നത്.

തുനീസ്യയില്‍ നിന്ന് വ്യത്യസ്തമായി ഈജിപ്തിലെ വിപ്ലവം പശ്ചിമേഷ്യയില്‍ ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ക്ക് വഴിവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല.. ഭൂമിശാസ്ത്രപരമായി ഏഷ്യയെയും ആഫ്രിക്കയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സ്ഥാനം, അറബ്-ഇസ്‌ലാമിക ലോകത്ത്‌ ഈജിപ്തിനുള്ള നായകസ്ഥാനം, ഫലസ്തീന്‍ - ഇസ്രായേല്‍ പ്രശ്നത്തില്‍ ഈജിപ്തിന്‍റെ മധ്യസ്ഥസ്ഥാനം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടുതന്നെ മധ്യപൌരസ്ത്യ ദേശത്തെ ഏറ്റവും പ്രധാന രാഷ്ട്രമായി ഈജിപ്തിനെ മാറ്റുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബാരാക്ക് ഒബാമ മുസ്ലിം ലോകവുമായി ഒരു പുതിയ ബന്ടത്ത്തിനു തുടക്കമിടുന്നതിനു വേണ്ടി ഇസ്‌ലാമിക ലോകത്തെ അഭിസംബോധന ചെയ്യാന്‍ ഈജിപ്തിനെ തെരഞ്ഞെടുത്തു മുസ്‌ലിം ലോകത്ത് ഈജിപ്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിതന്നെ യാവാണം.

ഹിജ്‌റ 20-ല ഖലീഫ ഉമര്‍ ബിന്‍ ഖത്താബി (റ) ന്‍റെ കാലത്ത്‌ അംര്‍ ബിന്‍ അല്‍-ആസ് (റ) ലൂടെയാണ്. അമവികളും അബ്ബാസികളും ഫാതിമികളും അയ്യൂബികളും ഉസ്മാനികളും ഭാരിച്ച ഈ നാട് ഒരു പാടു ഇസ്ലാമിക പണ്ഡിതന്മാര്ക്ക് ജന്മം നല്‍കുകയും ഇസ്ലാമിക വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രമായി മാറുകയും ചെയ്തു. അല്‍-അസ്ഹര്‍ യൂണിവേഴ്സിറ്റി ഇന്നും തലയെടുപ്പോടെ ഇസ്‌ലാമിക വിദ്യയുടെ ആസ്ഥാനമായി നിലകൊള്ളുന്നു. പരമ്പരാഗത ഇസ്‌ലാമിക വിശ്വാസങ്ങളും മൂല്യങ്ങളും മുറുകെപ്പിടിക്കുന്നവരാണ് ഈജിപ്തുകാര്‍.

അറബ് ദേശീയതയുടെ ഹീറോ ജമാല്‍ അബ്ദുല്‍ നാസറിനു ശേഷം ഈജിപ്തിന്‍റെ സഞ്ചാരം തികച്ചും വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ്.. നാസറിനു ശേഷം വന്ന അന്‍വര്‍ സാദാത്ത് സിറിയയോടൊപ്പം ചേര്‍ന്നു ഒക്ടോബര്‍ യുദ്ധത്തിലൂടെ ഇസ്രായേലിനെ നേരിട്ടെങ്കിലും പിന്നീട് 1978-ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറിന്‍റെ സാന്നിധ്യത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി മെനാഹിം ബെഗിനോടപ്പം അമേരിക്കയിലെ കേമ്പ് ഡേവിഡില്‍ വെച്ച് ഇസ്രയേലുമായി സമാധാന കരാര്‍ ഒപ്പുവെച്ചതോടെ സാമ്രാജ്യത്വ ദാസ്യത്തിന്‍റെ പുതിയ അധ്യായം പിറന്നു. അതോടെ അറബ് - മുസ്‌ലിം ലോകത്ത്‌ ശരിക്കും ഒറ്റപ്പെട്ടു പോയിരുന്നു ഈജിപ്ത്. 1981-ല്‍ ഒരു സൈനിക പരേഡിനിടെ സാദത്ത്‌ കൊല്ലപ്പെട്ടതോടെ ആരംഭിച്ച മുബാറക്‌ യുഗം അടിച്ചമര്‍ത്തലിന്‍റെയും രാഷ്ട്രീയ പകപോക്കലിന്‍റെ\യും കടുത്ത നീക്കങ്ങളാനു ജനം അനുഭവിച്ചത്.

30 വര്‍ഷത്തോളം നീണ്ട ഭരണത്തില്‍ അമേരിക്കന്‍-ഇസ്രായേല്‍ അച്ചുതണ്ടിന്‍റെ ആഗ്രഹങ്ങള്‍ക്കനുസരിച്ചു ഭരണം നടത്തിയ മുബാറക്‌ അടിയന്തിരാവസ്ഥ നിയമത്തിലൂടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ടപ്പോള്‍ തന്‍റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ന്യായമായി അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ സമര്‍പ്പിച്ചത് ഇസ്‌ലാമിക തീവ്രവാദികള്‍ ഭരണം പിടിക്കുമെന്ന പേടിയായിരുന്നു. തങ്ങള്‍ക്ക്‌ ഇഷ്ടമില്ലാത്തവര്‍ ഭരണത്തില്‍ വരാതിരിക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ മുബാരകിനെ കയ്യയച്ചു സഹായിക്കുകയും ചെയ്തു. നേരത്തെ നിശ്ചയിക്കപ്പെട്ട ഫലം പ്രഖ്യാപിക്കുന്നതിനുള്ള ഒരു നാടകം മാത്രമായിരുന്നു മുബാരകിന്റെ തെരഞ്ഞെടുപ്പുകള്‍. തന്‍റെ പിനഗാമിയായി ഇളയ പുത്രന്‍ ജമാലിനെ പ്രതിഷ്ടിക്കാനുള്ള നീക്കങ്ങള്‍ കൂടിയായപ്പോള്‍ നീണ്ട മുപ്പതു കൊല്ലം പിതാവിനെ പേറിയ ജനത ആകെ അന്കലാപ്പിലായിരുന്നു..
 
ടുണീഷ്യന്‍ വിപ്ലവം നല്‍കിയ ആവേശത്തില്‍ അതോടെ ഈജിപ്ഷ്യന്‍ യുവതയും ഇറങ്ങി തിരിച്ചു. എങ്കിലും ഇത്രപെട്ടെന്നു ഒരു മാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ല. ടുണീഷ്യന്‍ വിപ്ലവത്തെ പോലെ തന്നെ പൂര്‍ണമായും ഒരു ജനകീയ വിപ്ലവമായിരുന്നു ഈജിപ്തിലേതും. ഏതെങ്കിലും ഒരു വ്യക്തിക്കോ പ്രസ്ഥാനത്തിനോ പിതൃത്വം അവകാശപ്പെടാനില്ല. എന്നാല്‍ എല്ലാവരും പങ്കാളികളുമാണ്. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, മതകീയ മാനങ്ങള്‍ ഈ വിപ്ലവത്തിനുണ്ട്. പതിനെട്ട് ദിവസം നീണ്ടു നിന്ന ജനകീയ പ്രക്ഷോഭത്തില്‍ സമൂഹത്തിന്‍റെ വിവിധ തട്ടിലുള്ളവരും വിവിധ മതാനുയായികളും മത നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ഒന്നിച്ചു നിന്ന് പോരാടി. പലരീതിയില്‍ പ്രക്ഷോഭം കലക്കാന്‍ നോക്കിയെങ്കിലും യുവ ജനതയുടെ ഇച്ഛാശക്തിയും ആത്മവീര്യവുമാണ് വിപ്ലവത്തിന്‍റെ വിജയ നിദാനം.

ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു വിപ്ലവതിനാണ് ഈജിപ്ത് സാക്ഷ്യം വഹിച്ചത്. മുപ്പതും നാല്പതും ലക്ഷം ജനങ്ങള്‍ തെരുവിലിരങ്ങിയിട്ടും കാര്യമായ അനിഷ്ട സംഭവങ്ങളോ പ്രശ്നങ്ങളോ ഉണ്ടായില്ല. ആദ്യഘട്ടത്തില്‍ പോലീസ്‌ നരനായാട്ടു നടത്തിയപ്പോള്‍ മുന്നൂറു പേര്‍ക്ക് ജീവന്‍ ബാലിയര്‍പ്പിക്കേണ്ടി വന്നു. ആയിരങ്ങള്‍ക്ക് പരിക്കേറ്റു. ഇന്റര്‍നെറ്റ് പൂര്‍ണമായും നിരോധിച്ചും മൊബൈല്‍ഫോണ്‍ സംവിധാനങ്ങള്‍ തകരാരിലാക്കിയും പ്രക്ഷോഭം പരാജയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതൊക്കെ മറികടന്ന് നേടിയ ഈ വിജയം ഒരു ജനതയുടെ ആത്മസ്ഥൈര്യത്തിന്‍റെ താണ്. ഒബാമയുടെ അമേരിക്കന്‍ സര്‍ക്കാര്‍ മണിക്കൂറുകള്‍ ഇടവിട്ട്‌ നിലപാടുകള്‍ മാറ്റിയപ്പോഴും ഇസ്രായേല്‍ ഉള്‍പ്പെടെ പലരും മുബാറകിനെ സപ്പോര്‍ട്ട് ചെയ്തപ്പോഴും വിജയം കണ്ടേ മടങ്ങുയെന്ന നിശ്ചയദാര്‍ഢ്യവുമായി ജനത ഒന്നിച്ചതിന്‍റെ ഫലമാണ് ഈ വിപ്ലവം. ടുണീഷ്യയെപ്പോലെ ഇവിടെയും ഇന്റെര്‍നെറ്റ് സോഷ്യല്‍ മീഡിയകളും അല്‍-ജസീറ ചാനലും മാറ്റത്തിന് താങ്ങായി യെന്നതില്‍ സംശയമില്ല.

ചെങ്കടലില്‍ മുങ്ങിത്താഴുമ്പോള്‍ മൂസയുടെയും ഹാറൂനിന്‍റെയും രക്ഷിതാവിനെ ഞാന്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറഞ്ഞ ഫരോവയെപ്പോലെ അവസാന മണിക്കൂറുകളില്‍ പല അടവുകളും പരീക്ഷിച്ചു മുബാറക്‌. മന്ത്രി സഭ പിരിച്ചുവിട്ടും വൈസ്‌പ്രസിഡന്റിനെ നിയമിച്ചും ഭരണഘടനാ പരിഷ്കരണം പോലുള്ള വാഗ്ദാനം നല്‍കിയും അവസാനം അധികാരങ്ങള്‍ വൈസ്‌പ്രസിഡന്റ്‌ കൈമാറിയും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിച്ചെങ്കിലും ചെങ്കടിലെ ഫിര്‍ഔനിന്‍റെ നിലവിളിക്കപ്പുറമുള്ള വിലയൊന്നും ജനം അതിനു കല്പിച്ചില്ല.. ഗത്യന്തരമില്ലാതെ, അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്‍റെയും അക്രമത്തിന്‍റെയും പൊതുമുതല്‍ കൊള്ളയുടെയും മാറാപ്പും പേറി മൂന്നു പതിറ്റാണ്ടായി കൊണ്ടുനടന്നിരുന്ന അധികാരത്തിന്‍റെ പടിയിറങ്ങുമ്പോള്‍ പലരും ഓര്‍ക്കുന്നത് ദൈവം ഫരോവയോടു പറഞ്ഞ വാക്കുകള്‍ തന്നെ : "ഇന്നേ ദിവസം നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തുന്നു.; ശേഷമുള്ളവര്‍ക്ക് ഒരു ദൃഷ്ടാന്തമായി " അക്രമികളായ മുഴുവന്‍ ഏകാധിപതികള്‍ക്കും ഒരു ദൃഷ്ടാന്തമായി മുബാറകും സൈനുല്‍ ആബിദീനും .

താല്‍ക്കാലികമായി സായുധസേനയുടെ സുപ്രീം കൌണ്‍സിലാണ് രാജ്യഭരണം നടത്തുന്നതെങ്കിലും ജനങ്ങള്‍ ആവശ്യപ്പെട്ടതുപോലെ സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ ജനകീയ പ്രക്ഷോഭത്തില്‍ പങ്കാളികളായിരുന്ന ഇഖവാനുല്‍ മുസ്‌ലിമീന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കാളിത്തമുള്ള ഒരു ജനകീയ ജനാധിപത്യ സര്‍ക്കാര്‍ വരുമെന്ന് പ്രതീക്ഷിക്കാം . ഇനി മറ്റൊരു മുബാറക് ഉണ്ടാകാന്‍ ഈജിപ്ഷ്യന്‍ ജനത സമ്മതിക്കില്ലെന്ന് ന്യായമായും നമുക്ക് വിശ്വസിക്കാം.പ്രക്ഷോഭം ആളിക്കത്തിയ സമയത്ത് നാം മനുഷ്യരാണെന്നും നമുക്ക് മരണമുണ്ടെന്നും മുബാറകിനെ ഓര്‍മപ്പെടുത്തിയ തുര്‍ക്കി പ്രധാനമന്ത്രി ത്വയ്യിബ് ഉര്‍ദുഗാന്‍റെ പാര്‍ട്ടിയുടെ ജനാധിപത്യ മോഡല്‍ ഒരു പക്ഷേ ഈജിപ്തിനും വഴികാട്ടിയാവും.

(2011 മാര്‍ച്ച് ലക്കം തെളിച്ചം മാസികയില്‍ പ്രസിദ്ധപെടുത്തിയ ലേഖനത്തില്‍ നിന്ന്)